കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ ഒരാൾകൂടി മരിച്ചു. ലിബിനക്കും അമ്മയ്‌ക്കും പിന്നാലെ സഹോദരനും വിടവാങ്ങി. ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിലായിരുന്ന മലയാറ്റൂർ സ്വദേശി പ്രവീണാണ് മരിച്ചത്. ഇതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി. പ്രവീണിന്റെ അമ്മ മലയാറ്റൂർ സ്വദേശിനി സാലി പ്രദീപൻ കഴിഞ്ഞ 11 നാണ് മരിച്ചത്. സ്‌ഫോടനം നടന്ന ദിവസം 12കാരിയായ സഹോദരി ലിബിനെയും മരിച്ചു.
സഹോദരി ലിബിനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രവീണിന് പൊള്ളലേറ്റത്. ഒരു കടുംബത്തിലെ മൂന്ന് പേരാണ് ഇതോടെ മരണത്തിന് കീഴടങ്ങിയത്. ഗുരുതരമായി പൊള്ളലേറ്റ എട്ടുപേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്. കഴിഞ്ഞ മാസം 29ന് രാവിലെ ഒമ്പതരയോടെയാണ് യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം ഉണ്ടായത്.
സ്‌ഫോടനം നടത്തിയതിന് പിന്നാലെ പ്രതിയായ ഡൊമിനിക് മാർട്ടിൻ കൊടകര പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയിരുന്നു. അതിനിടെ, കസ്‌റ്റഡി കാലാവധി അവസാനിച്ച പ്രതി ഡൊമിനിക് മാർട്ടിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായതിനാൽ അന്വേഷണ സംഘം പ്രതിയെ വീണ്ടും കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നില്ല. തുടർന്ന്, കോടതി പ്രതിയുടെ റിമാൻഡ് കാലാവധി നീട്ടുകയായിരുന്നു.
Most Read| മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് തുടങ്ങി