ഭോപ്പാൽ: മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ഇന്ന് വിധിയെഴുത്ത്. മധ്യപ്രദേശിലെ 230 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. 64,523 പോളിങ് ബൂത്തുകളാണ് സംസ്‌ഥാനത്ത് ക്രമീകരിച്ചിട്ടുള്ളത്. 252 വനിതകൾ അടക്കം 2533 സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. രാവിലെ ഏഴ് മണിമുതൽ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. ചില മണ്ഡലങ്ങളിൽ രാവിലെ ഏഴ് മുതൽ മൂന്ന് വരെയായും പോളിങ് സമയം ക്രമീകരിച്ചിട്ടുണ്ട്.
മാവോയിസ്‌റ്റ് ബാധിത ജില്ലകളായ ബാലാഘട്ട്, ദിൻഡോരി, മണ്ഡ്‌ല എന്നിവിടങ്ങളിലാണ് ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് വോട്ടെടുപ്പ് അവസാനിക്കുക. കോൺഗ്രസും ബിജെപിയും 230 സീറ്റുകളിലും സ്‌ഥാനാർഥികളെ നിർത്തിയപ്പോൾ ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) 183 സീറ്റുകളിലും സമാജ്‍വാദി പാർട്ടി 71 സീറ്റുകളിലും ആംആദ്‌മി പാർട്ടി 66 സീറ്റുകളിലും മൽസരിക്കുന്നു. ബിജെപിയുടെ മൂന്ന് കേന്ദ്രമന്ത്രിമാരടക്കം ഏഴ് സിറ്റിങ് എംപിമാരും ജനവിധി തേടുന്നുണ്ട്.
ഛത്തീസ്‌ഗഡിൽ 70 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. മാവോയിസ്‌റ്റ് ഭീഷണിയുള്ള ഒമ്പത് ബൂത്തുകളിൽ ഏഴ് മുതൽ മൂന്ന് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 958 സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. എഎപിയുടെ 44, ജനത കോൺഗ്രസ് 62, ഹാമർ രാജ് പാർട്ടിയുടെ 33 സ്‌ഥാനാർഥികളും ജനവിധി തേടുന്നുണ്ട്. ബഹുജൻ സമാജ് പാർട്ടിയും ഗോണ്ട്വാന ഗാന്തന്ത്ര പാർട്ടിയും സഖ്യത്തിൽ മൽസരിക്കുന്നു. ഇരു പാർട്ടികളുടെയും യഥാക്രമം 43, 26 സ്‌ഥാനാർഥികളും ജനവിധി തേടുന്നു.
മൊത്തം 90 സീറ്റുള്ള ഛത്തീസ്‌ഗഡിൽ 20 സീറ്റിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഈ മാസം നടന്നിരുന്നു. മിസോറാമിനൊപ്പമായിരുന്നു വോട്ടെടുപ്പ്. രാജസ്‌ഥാൻ (നവംബർ 25), തെലങ്കാന (30) എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം ഡിസംബർ മൂന്നിനാണ് എല്ലായിടത്തും വോട്ടെണ്ണൽ. വാശിയേറിയ പ്രചാരമാണ് മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും നടന്നിരുന്നത്.
Tech | അക്കൗണ്ടുകൾ പൂട്ടാൻ ഗൂഗിൾ പണി തുടങ്ങി!