എറണാകുളം: കളമശ്ശേരിയിൽ നിർമാണ പ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച 4 ഇതര സംസ്‌ഥാന തൊഴിലാളികൾക്ക് 2 ലക്ഷം രൂപ വീതം അടിയന്തിര ധനസഹായം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. കൂടാതെ സംഭവം തൊഴിൽ വകുപ്പ് സമഗ്രമായി അന്വേഷിക്കുമെന്നും, അന്വേഷണത്തിനായി ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം മണ്ണിടിച്ചിലിനെ സംബന്ധിച്ച് എഡിഎമ്മിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷാ വീഴ്‌ചയുണ്ടായോ എന്നാണ് വിദഗ്‌ധ സംഘം പരിശോധിക്കുന്നത്. പരിശോധന നടത്തി 5 ദിവസത്തിനകം സംഘം റിപ്പോർട് സമർപ്പിക്കും. എന്നാൽ ഇത് മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശമല്ലെന്നും, അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നും നാട്ടുകാർ ആരോപണം ഉന്നയിക്കുന്നുണ്ട്.
പ്രദേശത്തുനിന്ന് മണല്‍ ഊറ്റാനാണ് കമ്പനികള്‍ ശ്രമിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വലിയ കുഴികള്‍ അടുത്തടുത്തായി വരുന്നത് അപകടത്തിന് കാരണമായി. രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോലും ഈ മേഖലയിലേക്ക് കടക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. അപകടത്തിൽ മരിച്ച 4 പേരും പശ്‌ചിമ ബംഗാൾ സ്വദേശികളാണ്. കൂടാതെ അപകടത്തെ തുടർന്ന് ഇലക്‌ട്രോണിക് സിറ്റിയില്‍ നിര്‍മാണം നിര്‍ത്തിവെക്കുമെന്ന് ജില്ലാ കളക്‌ടർ ജാഫര്‍ മാലിക് അറിയിച്ചു.
Read also: വിദ്യാർഥിയെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നും പ്രതിഷേധം