കോഴിക്കോട്: എംബിബിഎസ് വിദ്യാർഥിയെ ഹോസ്‌റ്റൽ വാർഡൻ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നും വിദ്യാർഥികളുടെ പ്രതിഷേധം. ഹോസ്‌റ്റലിൽ കിടന്നുറങ്ങുന്നതിനിടെ യാതൊരു പ്രകോപനവും ഇല്ലാതെ വാർഡൻ ഉപദ്രവിക്കുകയായിരുന്നു എന്നാണ് വിദ്യാർഥികളുടെ ആക്ഷേപം. അതേസമയം, പ്രതിഷേധക്കാർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
നാളെ പ്രിൻസിപ്പൽ വിദ്യാർഥി പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഹോസ്‌റ്റലിൽ കിടന്നുറങ്ങുകയായിരുന്ന രണ്ടാംവർഷ എംബിബിഎസ് വിദ്യാർഥിയെ വാർഡനായ ഡോ. സന്തോഷ് കുര്യാക്കോസ് ഉപദ്രവിച്ചുവെന്നാണ് വിദ്യാർഥികളുടെ പരാതി. ഡ്യൂട്ടിക്ക് പോകാൻ ആവശ്യപ്പെട്ടായിരുന്നു വാർഡന്റെ അതിക്രമം. പ്രകോപനമില്ലാതെ ബൂട്ടിട്ട് ചവിട്ടുകയായിരുന്നുവെന്നുമാണ് പരാതി. വാർഡനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ മുതലാണ് വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചത്.
മുമ്പും വാർഡന്റെ ഭാഗത്തുനിന്ന് ഇത്തരം പെരുമാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ഇയാൾക്കെതിരെ നടപടി എടുത്തില്ലെങ്കിൽ പ്രതിഷേധം ശക്‌തമാക്കാനാണ് തീരുമാനമെന്നും വിദ്യാർഥികൾ പറഞ്ഞു. അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി ഉയർന്നു. ഹോസ്‌റ്റലിലെ ഹാളിൽ ഉറങ്ങുകയായിരുന്ന കുട്ടികളെ പുലർച്ചെ മൂന്നോടെ എഴുന്നേൽപ്പിച്ച് മുതിർന്ന കുട്ടികളുടെ മുറിയിലേക്ക് കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി.
Most Read: സിൽവർ ലൈൻ; പ്രതിഷേധം ശക്‌തമായി; തിരൂരിൽ സമരക്കാർ പോലീസ് കസ്‌റ്റഡിയിൽ