മലപ്പുറം: ജില്ലയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം ശക്‌തിയാർജിക്കുന്നു. സർവേക്കെതിരെ ഇന്ന് തിരൂർ വെങ്ങാനൂരിലും ചോറ്റാനിക്കരയിലും ജനങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. പോലീസും നാട്ടുകാരും തമ്മിൽ വാക്കുതർക്കം ഉണ്ടായതോടെ വെങ്ങാനൂർ ജുമാ മസ്‌ജിദിന്റെ പറമ്പിൽ കല്ലിടുന്നത് ഉദ്യോഗസ്‌ഥർ ഒഴിവാക്കി. എന്നാൽ, സ്വകാര്യ വ്യക്‌തികളുടെ പറമ്പിൽ കല്ലിടുന്നത് പുരോഗമിക്കുകയാണ്.
അതേസമയം, കല്ലുകൾ സ്‌ഥാപിച്ച ഉടൻ തന്നെ സമരക്കാർ പിഴുതെറിയുകയാണ്. പിഴുതെടുത്ത കല്ലുകൾ പറമ്പിൽ നിന്നെടുത്ത് പഞ്ചായത്ത് റോഡിൽ ഇട്ടതോടെയാണ് പ്രതിഷേധം കടുത്തത്. നിലവിൽ ഇവിടെ നാട്ടുകാർ സംഘടിച്ച് പ്രതിഷേധിക്കുകയാണ്. എട്ട് സമരക്കാരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. പ്രതിഷേധം കനത്തതോടെ പോലീസ് സമരക്കാരെ ബലം പ്രയോഗിച്ച് സ്‌ഥലത്ത് നിന്ന് നീക്കുകയാണ്.
സ്‌ഥലം ഏറ്റെടുത്താൽ എങ്ങോട്ട് പോകും, എത്ര സെന്റ് ഭൂമി ലഭിക്കും തുടങ്ങി പുനരധിവാസത്തെ കുറിച്ച് യാതൊരു വ്യക്‌തതയും ഇല്ലെന്നാണ് സമരക്കാർ പറയുന്നത്. അതേസമയം, ചോറ്റാനിക്കര മാമലയിലും സമാനമായ പ്രതിഷേധമാണ് നടക്കുന്നത്. ഇവിടെ കഴിഞ്ഞ ദിവസം സ്‌ഥാപിച്ച സർവേ കല്ലുകൾ പിഴുതെറിഞ്ഞു. നിലവിൽ സ്‌ഥാപിക്കുന്ന കല്ലുകൾ നാട്ടുകാർ പിഴുതെടുത്ത് കനാലിൽ ഉപേക്ഷിക്കുകയാണ്.
Most Read: വാർഷിക ഉച്ചകോടിക്കായി ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തും