പാലക്കാട്: കൽപ്പാത്തി രഥോൽസവത്തിന് തുടക്കം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. കർശന നിബന്ധനകളോടെയാണ് കൽപ്പാത്തി രഥോൽസവ നടത്തിപ്പിന് സംസ്‌ഥാന സർക്കാർ പ്രത്യേക അനുമതി നൽകിയത്. അനുമതിയുടെ പശ്‌ചാത്തലത്തിൽ ഇത്തവണ നിയന്ത്രണങ്ങളോടെയാണ് രഥപ്രയാണം നടക്കുക. വലിയ രഥങ്ങൾ വലിക്കാൻ കൂടുതൽ ആളുകൾ ആവശ്യമുള്ളതിനാൽ ചെറിയ രഥങ്ങൾ മാത്രമാണ് ഇത്തവണ ഉൽസവത്തിന് ഉള്ളത്.
ക്ഷേത്ര കമ്മിറ്റിക്കാർ പേരുവിവരം എഴുതി കളക്‌ടർക്ക് നൽകിയവർക്ക് മാത്രമാണ് രഥം വലിക്കാൻ അനുമതി ഉള്ളത്. കൽപ്പാത്തി ഗ്രാമവാസികൾക്ക് മാത്രമാണ് രഥപ്രയാണം നടക്കുന്ന സ്‌ഥലത്തേക്ക് പ്രവേശനാനുമതി ഉള്ളത്. മറ്റന്നാൾ വൈകുന്നേരത്തോടെയാണ് രഥപ്രയാണം അവസാനിക്കുക. അതേസമയം, രഥോൽസവവുമായി ബന്ധപ്പെട്ട് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൽപ്പാത്തി ഗ്രാമത്തിലും ക്ഷേത്ര പരിസരങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കൽപ്പാത്തി ഗ്രാമത്തിലേക്ക് ഇന്ന് മുതൽ 16ന് രാത്രി ചടങ്ങുകൾ അവസാനിക്കുന്നത് വരെ കൽപ്പാത്തി ഗ്രാമവാസികൾക്കും മീഡിയ, പോലീസ്, മറ്റ് ഉദ്യോഗസ്‌ഥർക്കും മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. ചാത്തപുരം, മിനി ചാത്തപുരം, ശേഖരീപുരം ജങ്ഷൻ, മന്തക്കര ഗണപതി കോവിൽ ജങ്ഷൻ, ഗോവിന്ദാപുരം ജങ്ഷൻ തുടങ്ങിയ പ്രധാന വഴികൾ ബാരിക്കേഡ് വെച്ച് പോലീസ് നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ഗ്രാമവാസികൾ ആരുംതന്നെ രഥപ്രയാണം നടക്കുന്ന സമയങ്ങളിൽ ഗ്രാമവീഥികളിൽ ഇറങ്ങി നടക്കരുതെന്നും നിർദ്ദേശമുണ്ട്.
Most Read: വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവം; സ്‌കൂൾ പ്രിൻസിപ്പൽ അറസ്‌റ്റിൽ