കോയമ്പത്തൂർ: വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്‌റ്റിൽ. ബംഗളൂരുവിൽ നിന്നാണ് ഇയാൾ പിടിയിലായത്. പ്രിൻസിപ്പലിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തിരുന്നു. പ്രിൻസിപ്പലിനെ അറസ്‌റ്റ് ചെയ്‌തതോടെ വിദ്യാർഥികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. പീഡനം നടന്നതായി പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ പ്രിൻസിപ്പലിനെതിരെ സമരം നടത്തിയത്.
അതേസമയം വിദ്യാർഥിനിയുടെ മൃതദേഹം 12 മണിക്ക് സംസ്‌കരിക്കും. പ്രിൻസിപ്പൽ അറസ്‌റ്റിലായതിന് ശേഷം മാത്രമേ പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങുവെന്ന നിലപാടിലായിരുന്നു രക്ഷിതാക്കൾ. ആരോപണ വിധേയനായ അധ്യാപകനെ പോലീസ് ഇന്നലെ അറസ്‌റ്റ് ചെയ്‌തിരുന്നു.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് മാനസിക സമ്മർദ്ദം താങ്ങാനാകാതെ കുട്ടി ജീവനൊടുക്കിയത്. കോയമ്പത്തൂരിലെ സ്വകാര്യ സ്‌കൂൾ അധ്യാപകനായ മിഥുന്റെ പേരെഴുതി വെച്ചാണ് 17കാരിയായ പെൺകുട്ടി തൂങ്ങിമരിച്ചത്. ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ ആത്‍മഹത്യാ കുറിപ്പിൽ പറയുന്നത്. ഏപ്രിൽ മാസത്തിൽ സ്‌പെഷ്യൽ ക്‌ളാസിന്റെ പേരിൽ വിദ്യാർഥിനിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി ഇയാൾ പീഡിപ്പിച്ചെന്നാണ് വിവരം.
Read also: ബിഹാറിൽ മാദ്ധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി