ചെന്നൈ : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം പാർട്ടി 154 സീറ്റുകളിൽ മൽസരിക്കുമെന്ന് കമൽഹാസൻ വ്യക്‌തമാക്കി. ബാക്കിയുള്ള 80 സീറ്റുകളിൽ മറ്റ് സഖ്യകക്ഷികളും മൽസരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആകെ 234 സീറ്റുകളാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലുള്ളത്. ആൾ ഇന്ത്യ സമത്വ മക്കൾ കക്ഷി, ഇന്ത്യ ജനനായക കക്ഷി എന്നിവരാണ് മക്കൾ നീതി മയ്യത്തിന്റെ സഖ്യകക്ഷികൾ. തിങ്കളാഴ്‌ച രാത്രിയോടെയാണ് സീറ്റ് വിഭജനത്തെ കുറിച്ച് കമൽഹാസൻ പ്രഖ്യാപിച്ചത്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എംഎൻഎം 4 ശതമാനം വോട്ട് നേടിയിരുന്നു. നഗരപ്രദേശങ്ങളിൽ 10 ശതമാനം വോട്ട് ഷെയർ നേടാനും എംഎൻഎമ്മിന് കഴിഞ്ഞിരുന്നു. കോയമ്പത്തൂരിൽ നിന്ന് മൽസരിച്ച എംഎൻഎം വൈസ് പ്രസിഡണ്ട് ഡോക്‌ടർ ആർ മഹേന്ദ്രൻ 1.45 ലക്ഷം വോട്ട് നേടിയിരുന്നു. ആകെ വോട്ട് ഷെയറിന്റെ 11.6 ശതമാനം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.
സ്‌ഥാനാർഥികളെ നിർണയിക്കുന്നതിനായി ഓരോ മണ്ഡലത്തിൽ നിന്നും ആളുകൾക്ക് അപേക്ഷിക്കാനുള്ള സംവിധാനം സ്വീകരിച്ചിരുന്നു. അതിലൂടെ അപേക്ഷകൾ സമർപ്പിക്കുന്ന ആളുകളിൽ നിന്നും തിരഞ്ഞെടുത്തവരെയാണ് ഓരോ മണ്ഡലത്തിലും മൽസരിപ്പിക്കുന്നത്. കൂടാതെ വീട്ടമ്മമാർക്ക് ശമ്പളം മുതൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ സൗജന്യമായി കമ്പ്യൂട്ടറുകളും ഇന്റർനെറ്റും നൽകുമെന്ന വാഗ്‌ദാനങ്ങളാണ് എംഎൻഎം മുന്നോട്ട് വെക്കുന്നത്.
Read also : വയലാർ കൊലപാതകം; അഞ്ചുപേര്‍ കൂടി അറസ്‌റ്റിൽ