വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസിനെതിരെ വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജനങ്ങൾക്ക് അവരെ ഇഷ്ടമാകില്ലെന്നും, കമല ഹാരിസ് പ്രസിഡന്റായാൽ യുഎസിന് അത് അപമാനം ആയിരിക്കുമെന്നും ട്രംപ് ആരോപിച്ചു.
ജോ ബൈഡൻ ജയിച്ചാൽ അത് ചൈനയുടെ വിജയത്തിന് തുല്യമാണ്. ചൈനയും പ്രക്ഷോഭകാരികളും ബൈഡനെ വിജയിപ്പിക്കാൻ ആഗ്രഹിക്കുന്നു. കാരണം, ബൈഡന്റെ നയങ്ങൾ അമേരിക്കയുടെ പതനത്തിന് കാരണമാകുമെന്ന് അവർക്ക് അറിയാമെന്നും ട്രംപ് പറഞ്ഞു.
സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിനു ശേഷം ട്രംപ് നിരന്തരം കമല ഹാരിസിനും ബൈഡനുമെതിരെ വിമർശനം ഉന്നയിക്കാറുണ്ട്. കോവിഡ് വാക്‌സിൻ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് സുതാര്യത വേണമെന്ന ഇരുവരുടേയും ആവശ്യത്തിനെതിരെ ട്രംപ് വിമർശനമുന്നയിച്ചിരുന്നു.
ബൈഡനും കമല ഹാരിസും മുന്നോട്ടുവക്കുന്നത് രാഷ്ട്രീയ അസത്യങ്ങളാണെന്നും വാക്‌സിൻ പുറത്തിറക്കുന്ന നേട്ടത്തെ ജനങ്ങൾക്ക് മുന്നിൽ ചെറുതാക്കി കാണിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു. പ്രതിരോധ വാക്‌സിൻ വിരുദ്ധ പ്രസ്താവനയിൽ കമല ഹാരിസും ജോ ബൈഡനും മാപ്പ് പറയണം. വാക്‌സിൻ പുറത്തിറക്കുന്ന നേട്ടം തനിക്ക് മാത്രമായി വേണ്ട. ജനങ്ങളെ സുഖപ്പെടുത്തുന്ന ഒന്നാണ് തനിക്ക് വേണ്ടതെന്നും ട്രംപ് പറഞ്ഞിരുന്നു.