തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ നിഷേധാത്‌മക രാഷ്‌ട്രീയത്തിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കഴിഞ്ഞ 5 വർഷക്കാലം ജനങ്ങളോടൊപ്പം നിൽക്കുകയും അവരുടെ പ്രശ്‌നങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തി പരിഹാരം കാണുകയും ചെയ്‌ത ഇടതുപക്ഷ മുന്നണിക്ക് ജനങ്ങൾ നൽകിയ പ്രതിഫലമാണ് ഈ വിജയം. എല്ലാ വെല്ലുവിളികളെയും നേരിട്ട് പ്രവർത്തിച്ച മുഴുവൻ പ്രവർത്തകർക്കുമായി ഈ വിജയം സമർപ്പിക്കുന്നുവെന്നും കാനം പറഞ്ഞു.
യുഡിഎഫ് തകർന്നുകൊണ്ടിരിക്കുകയാണെന്ന് അവർ ഇനിയെങ്കിലും മനസിലാക്കണം. പ്രതിപക്ഷം പ്രചരിപ്പിച്ച അപവാദങ്ങൾക്കും അഴിച്ചുവിട്ട നുണ പ്രചാരണങ്ങൾക്കും ജനം ഒരു വിലയും കൽപ്പിച്ചില്ലെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.
കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള നിരന്തരമായ അവഗണനകൾക്ക് എതിരായ പ്രതിഫലനം കൂടിയാണ് ഇടതുമുന്നണിയുടെ വമ്പിച്ച വിജയം. 35 സീറ്റ് ലഭിച്ചാൽ കേരളം ഭരിക്കുമെന്ന് സ്വപ്‌നം കാണുന്നതിന് മര്യാദ വേണ്ടെയെന്ന് കാനം ചോദിച്ചു. കേന്ദ്രം ഭരിക്കുന്ന കക്ഷി സംസ്‌ഥാനത്ത് സംപൂജ്യരാകുന്ന കാഴ്‌ചയാണ് കേരളത്തിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read also: ‘നമ്മൾ സ്വപ്‍നം കാണേണ്ട പ്രധാനമന്ത്രി ഇതാണ്’; പിണറായി വിജയനെ പ്രശംസിച്ച് ഹരീഷ് പേരടി