വയനാട്: ഏറെ കോളിളക്കം സൃഷ്‌ടിച്ച കണ്ടത്തുവയൽ ഇരട്ടകൊലപാതക കേസിന്റെ വാദം പൂർത്തിയായി. കേസിൽ 19ന് ജില്ലാ സെഷൻസ് കോടതി വിധി പറയും. അന്വേഷണ ഉദ്യോഗസ്‌ഥനായ അന്നത്തെ മാനന്തവാടി ഡിവൈഎസ്‌പി കെഎം ദേവസ്യയുടെ വിചാരണ ഡിസംബറിൽ പൂർത്തിയാക്കിയിരുന്നു. തുടർന്ന് പ്രതി വിശ്വനാഥനെ ചോദ്യം ചെയ്‌ത ശേഷമാണ് വാദം തുടങ്ങിയത്. ചൊവ്വാഴ്‌ചയാണ് പ്രോസിക്യൂഷനും പ്രതിഭാഗം വക്കീലും തമ്മിലുള്ള വാദം തുടങ്ങിയത്.
വാദം വെള്ളിയാഴ്‌ച പൂർത്തിയായി. പ്രതിക്ക് വേണ്ടി ഷൈജു മാണിശ്ശേരിയും പബ്ളിക് പ്രോസിക്യൂട്ടറായി ജോസഫ് മാത്യുവുമാണ് ഹാജരായത്. 2018 ജൂലൈ ആറിനായിരുന്നു കണ്ടത്തുവയൽ ഇരട്ടകൊലപാതകം നടന്നത്. കണ്ടത്തുവയൽ പൂരിഞ്ഞിയിൽ വാഴയിൽ ഉമ്മർ (26), ഭാര്യ ഫാത്തിമ (19) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. ആദ്യഘട്ടത്തിൽ തുമ്പൊന്നുമില്ലായിരുന്ന കൊലപാതക കേസ് അന്നത്തെ മാനന്തവാടി ഡിവൈഎസ്‌പി കെഎം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്.
അന്വേഷണത്തിന് ഒടുവിൽ സെപ്റ്റംബറിൽ കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയിൽ വിശ്വനാഥനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് വിശ്വനാഥൻ ദമ്പതികളെ അടിച്ചുകൊന്നത്. വീട്ടിൽ കയറിയ വിശ്വനാഥൻ ഉറങ്ങി കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു. ശബ്‍ദം കേട്ടുണർന്ന ദമ്പതികളെ കൈയിൽ കരുതിയിരുന്ന കമ്പിവടിക്കൊണ്ട് അടിച്ചു.
മരണം ഉറപ്പാക്കിയ ശേഷം ഫാത്തിമയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ആഭരണങ്ങളും എടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി വിശ്വനാഥൻ രക്ഷപെടുകയാണുണ്ടായത്. കേസിൽ കുറ്റപത്രം സമർപ്പിച്ചു 2020 നവംബറിലാണ് ജില്ലാ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങിയത്. കേസിൽ ഇതുവരെ 72 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ 45 പേരെയാണ് വിസ്‌താരത്തിനായി തിരഞ്ഞെടുത്തത്.
Most Read: ഹിജാബ് വിവാദം; നാളെ മുതൽ ഉഡുപ്പി ഹൈസ്‌കൂൾ പരിസരത്ത് നിരോധനാജ്‌ഞ