പാലക്കാട്: നടനും സിനിമാ പ്രവർത്തകനുമായ കണ്ണൻ പട്ടാമ്പി എന്ന എസ് രാജേന്ദ്രന് പാലക്കാട് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്. പട്ടാമ്പിയിലെ വനിതാ ഡോക്‌ടറുടെ പരാതിയിൽ രജിസ്‌റ്റർ ചെയ്‌ത പീഡനക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടേതാണ് ഉത്തരവ്.
കേസിൽ മുൻകൂർ ജാമ്യം തേടി കണ്ണൻ പട്ടാമ്പി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. അതുവരെ ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു. നേരത്തെ പീഡനപരാതി നൽകിയിട്ടും പോലീസ് നടപടി വൈകുന്നു എന്നാരോപിച്ച് പരാതിക്കാരിയായ ഡോക്‌ടർ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.
2019 നവംബറിലാണ് കേസിനാസ്‍പദമായ സംഭവം. പട്ടാമ്പിയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്‌ടറുടെ അടുത്ത് ചികിൽസക്ക് എത്തിയതാണ് കണ്ണൻ പട്ടാമ്പി. ഡോക്‌ടറുടെ റൂമിലെത്തിയ ഇയാൾ ലൈംഗിക ചുവയോടെ സംസാരിക്കുകയും എതിർത്തപ്പോൾ ഡോക്‌ടറെ ഭീഷണിപ്പെടുത്തുകയും ആയിരുന്നു. പിന്നീട് സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും സ്വഭാവഹത്യ നടത്തുകയും ചെയ്‌തെന്നുമാണ് ഡോക്‌ടറുടെ പരാതി.
സ്‌ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കണ്ണൻ പട്ടാമ്പിക്കെതിരെ കേസെടുത്തിരിക്കുന്നത്.
Also Read: കേരള പോലീസിന്റെ രാഷ്‌ട്രീയവത്കരണം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി