തിരുവനന്തപുരം: കേരള പോലീസിന്റെ രാഷ്‌ട്രീയവത്കരണം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസിലെ ആർഎസ്എസ് ഗ്യാങ് സംബന്ധിച്ച ചോദ്യത്തിനാണ് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. പോലീസ് ഉദ്യോഗസ്‌ഥർ രാഷ്‌ട്രീയ പ്രവർത്തനം നടത്തിയാൽ വകുപ്പ് തല നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പോലീസ് ഉദ്യോഗസ്‌ഥർ പോയത് സുഖ ചികിൽസയ്‌ക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മുൻകൂർ ജാമ്യത്തിനായുള്ള മോൻസണിന്റെ നീക്കം പോലീസ് പ്രതിരോധിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം മോൻസൺ മാവുങ്കലിന് സംരക്ഷണം നൽകിയത് എന്തടിസ്‌ഥാനത്തിലെന്ന് പോലീസിനോട് ഹൈക്കോടതി ചോദിച്ചു. പോലീസ് സംരക്ഷണം നൽകുമ്പോൾ ഇത്തരക്കാരുടെ വിശ്വാസ്യത കൂടുമെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മോൺസണുമായി അടുപ്പമുള്ള പോലീസ് ഉദ്യോഗസ്‌ഥർ ഇപ്പോഴും സർവീസിൽ തുടരുകയാണ്.
ആനക്കൊമ്പ് കാണുമ്പോൾ അതിനെക്കുറിച്ച് പോലീസ് അന്വേഷിക്കണ്ടേയെന്നും എന്തുകൊണ്ട് ഇയാളെക്കുറിച്ച് നേരത്തെ അന്വേഷിച്ചില്ലെന്നും പോലീസിനോട് ഹൈക്കോടതി ചോദിച്ചു. വിഷയത്തിൽ റിപ്പോർട് സമർപ്പിക്കാൻ ഹൈക്കോടതി ഡിജിപിക്ക് നിർദ്ദേശം നൽകി. പോലീസ് പീഡനമാരോപിച്ച് മോൻസണിന്റെ ഡ്രൈവർ നൽകിയ പരാതിയിലാണ് ഹൈക്കോടതിയുടെ പരാമർശം.