തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിലെ സുധാകരന്റെ അറസ്‌റ്റും, സംസ്‌ഥാനത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളും ഹൈക്കമാൻഡിനെ അറിയിക്കാൻ കോൺഗ്രസ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഹൈക്കമാൻഡുമായുള്ള ചർച്ചയ്‌ക്ക് ഇന്ന് ഡെൽഹിയിലേക്ക് പോകും. കേസിൽ ഹൈക്കമാൻഡിന്റെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.
അധ്യക്ഷ സ്‌ഥാനം ഒഴിയാമെന്ന് അറിയിച്ച സുധാകരൻ, ദേശീയ, സംസ്‌ഥാന നേതാക്കളുടെ സമ്മർദ്ദത്താൽ നിലപാട് തിരുത്തിയിരുന്നു. അതേസമയം, 28ന് തുടങ്ങുന്ന യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടേക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് പോര് കാരണം പാർട്ടിയിൽ അനൈക്യം ഉണ്ടെന്നും ഇത് കേസിനെ ഒറ്റക്കെട്ടായി നേരിടുന്നതിൽ വീഴ്‌ച ഉണ്ടായെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ദേശീയ തലത്തിലെ ഐക്യത്തിൽ പോലും വിള്ളലുണ്ടാക്കും വിധമാണ് സിപിഎം സർക്കാർ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്നതെന്ന വിലയിരുത്തലും കെപിസിസിക്കുണ്ട്. ഇക്കാര്യവും ഇന്ന് ചർച്ചയിൽ വന്നേക്കും. കെ സുധാകരനെതിരായ കേസിന് പിന്നിൽ കോണ്ഗ്രസിനെ ഒരു നേതാവാണെന്നാണ് സിപിഎം ഉയർത്തുന്ന ആരോപണം. ഗ്രൂപ്പ് പോരിന്റെ ഭാഗമായുള്ള പരാതിക്ക് പിന്നിലെ നേതാവിന്റെ വിവരം വൈകാതെ വെളിപ്പെടുത്തണമെന്നും കഴിഞ്ഞ ദിവസം എകെ ബാലൻ പറഞ്ഞിരുന്നു.
Most Read: നിഖിലിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്‌റ്റും കണ്ടെടുത്തു