ആലപ്പുഴ: നിഖിൽ തോമസ് കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിൽ തയ്യാറാക്കിയ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കണ്ടെടുത്തു. നിഖിലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വ്യാജ സർട്ടിഫിക്കറ്റ് ലഭിച്ചത്. ബികോം ഫസ്‌റ്റ് ക്‌ളാസിൽ പാസായെന്ന വ്യാജ മാർക്ക് ലിസ്‌റ്റും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട നിർണായക രേഖകളാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
കായംകുളം മാർക്കറ്റിന് സമീപത്തെ വീട്ടിലെ ഇന്നലെ നിഖിലുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. നിഖിലിന്റെ മുറിയിലെ അലമാരയിലായിരുന്നു സർട്ടിഫിക്കറ്റുകൾ. ബികോം(ബാങ്കിങ് ആൻഡ് ഫിനാൻസ്) എന്ന് രേഖപ്പെടുത്തിയ ബിരുദ സർട്ടിഫിക്കറ്റിനൊപ്പം മൂന്ന് വർഷത്തെ മാർക്ക് ലിസ്‌റ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവയും ഉണ്ടായിരുന്നു. നിഖിലിന്റെ അക്കൗണ്ട് വിവരങ്ങളും ശേഖരിച്ചു.
വ്യാജ സർട്ടിഫിക്കറ്റിനുള്ള പ്രതിഫലമായി എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അബിൻ സി രാജിന് രണ്ടു ലക്ഷം രൂപ അബിന്റെ അമ്മയുടെ അക്കൗണ്ട് വഴി നിഖിൽ കൈമാറിയതായി പോലീസ് കണ്ടെത്തിയിരുന്നു. നിഖിലിന്റെ മറ്റു പണമിടപാടുകളും പരിശോധിക്കുന്നുണ്ട്. അതേസമയം, വ്യാജരേഖ ചമച്ച കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസിയായ ഓറിയോൺ ഏജൻസിയിൽ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.
മുൻ എസ്എഫ്ഐ നേതാവായ അബിൻ സി രാജ് കൊച്ചിയിലെ ഓറിയോൺ ഏജൻസി വഴി രണ്ടു ലക്ഷം രൂപക്കാണ് തനിക്ക് കലിംഗ യൂണിവേഴ്‌സിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയെന്നാണ് നിഖിലിന്റെ മൊഴി. ഇതിന്റെ അടിസ്‌ഥാനത്തിൽ കേസിൽ അബിനെയും പോലീസ് പ്രതിയാക്കിയിട്ടുണ്ട്. മാലിദ്വീപിൽ ജോലി ചെയ്യുന്ന അബിനെ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Most Read: കെ സുധാകരൻ കേസ് കൊടുത്താൽ നിയമപരമായി നേരിടും; എംവി ഗോവിന്ദൻ