തിരുവനന്തപുരം: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും കനത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. സാധാരണയിൽ നിന്നും മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത.
അതേസമയം, വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു ഉത്തരവിറക്കിയിട്ടുണ്ട്. മാർച്ച് രണ്ടു മുതൽ ഏപ്രിൽ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ലേബർ കമ്മീഷണറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴുവരെയാണ് നിയന്ത്രണം.
ഈ സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്‌ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്‌ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനഃക്രമീകരണമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.
Most Read: ഷുഹൈബ് വധക്കേസ്; കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് വിഡി സതീശൻ