തിരുവനന്തപുരം: ആകാശ് തില്ലങ്കേരി സിപിഐഎമ്മിന്റെ മടിയിലാണെന്നും, കൊലപാതികകളെ സംരക്ഷിച്ചിട്ടാണ് മുഖ്യമന്ത്രി ഗിരി പ്രഭാഷണം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അന്വേഷണം പൂർണമല്ല. സിബിഐ അന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നു. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
‘ആകാശ് തില്ലങ്കേരിയെ സിപിഐഎം സംരക്ഷിക്കുകയാണ്. കുറ്റം ചെയ്‌തെന്ന് പ്രതി തുറന്നു പറഞ്ഞു. അതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്. പ്രതികളെ സിപിഐഎം സംരക്ഷിക്കുന്നു. പിജെ ആർമിയിലെ മുന്നണി പോരാളിയായിരുന്നു ആകാശ് തില്ലങ്കേരി. വർഷങ്ങളായി ക്രിമിനൽ പ്രവർത്തനം നടത്തുന്ന ക്വട്ടേഷൻ സംഘത്തിലെ അംഗമാണ് ഇയാൾ. സിപിഐഎം ആകാശിനെ ഒക്കത്ത് വെച്ച് നടക്കുകയായിരുന്നു. പുസ്‌തകം വായിക്കുന്ന പിള്ളേർക്കെതിരെ യുഎപിഎ കേസെടുക്കുന്ന സർക്കാരാണിത്. ഗൂഢാലോചനക്കാരെ സംരക്ഷിക്കാനാണ് സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നതെന്നും’ വിഡി സതീശൻ ആരോപിച്ചു.
‘നിലവിലെ അന്വേഷണം അപൂർണ്ണമാണ്. സിബിഐ അന്വേഷണത്തെ തടസപ്പെടുത്തി സുപ്രീം കോടതിയിൽ പോകില്ലായെന്ന് സർക്കാർ പറയുമോയെന്നും സതീശൻ ചോദിച്ചു. കാലം നിങ്ങളോട് കണക്ക് ചോദിച്ചു കൊണ്ടിരിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു’. ഷുഹൈബ് വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അടിയന്തിര പ്രമേയത്തിന് സ്‌പീക്കർ അനുമതി നൽകാത്തതോടെ പ്രതിപക്ഷം സഭ വിട്ടു ഇറങ്ങിപ്പോയി.
അതേസമയം, ആകാശ് തില്ലങ്കേരിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തിന് നേരെ തുറന്നടിച്ചു. ‘തെറ്റ് ചെയ്‌താൽ അത് തിരുത്താൻ നോക്കും. തിരുത്തിയില്ലെങ്കിൽ നടപടി എടുക്കും. അതാണ് രീതിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. തെറ്റുകൾ മറച്ചുവെച്ചു സംരക്ഷിക്കുന്ന രീതി ഞങ്ങൾക്കില്ല. പാർട്ടി വിരുദ്ധ നിലപാട് കണ്ടാൽ സ്വാഭാവികമായും പാർട്ടിക്ക് പുറത്താകും. അങ്ങനെ പുറത്താകുന്നവർ ചിലപ്പോൾ വല്ലാത്ത ശത്രുതയോടെ പെരുമാറും. അതുകണ്ടു മറ്റുള്ളവർ മനസുഖം അനുഭവിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുണ്ടാ തലവൻമാർക്ക് രക്ഷപ്പെടാൻ പഴുതൊരുക്കുന്നത് എൽഡിഎഫിന്റെ സംസ്‌കാരമല്ല. ക്വട്ടേഷൻ സംഘങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ പ്രാധാന്യം കുറച്ചു കാണില്ല. രക്‌തദാഹികളായ അക്രമി സംഘങ്ങളെ ഉൻമൂലനം ചെയ്യുക എന്നതാണ് സർക്കാർ ആഗ്രഹിക്കുന്നത്. ക്രിമിനലുകളും, ക്വട്ടേഷൻകാരും പ്രതിപക്ഷത്തിന് എങ്ങനെയാണ് പ്രിയങ്കരരാകുന്നത്. അവരെ ചാരി സർക്കാരിനെ അക്രമിക്കാമെന്ന വ്യഗ്രത വേണ്ടെന്നും ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്തി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read: ‘വിശാല സഖ്യത്തിന് ഇനിയില്ല’; ഒറ്റയ്‌ക്ക് മൽസരിക്കുമെന്ന് മമത ബാനർജി