കണ്ണൂർ: ജില്ലയിൽ ഇന്ന് സമാധാനയോഗം ചേരും. രാവിലെ 11 മണിക്ക് കണ്ണൂർ ജില്ലാ കളക്‌ടറേറ്റിൽ വച്ചാണ് യോഗം. സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യം തുടരുന്നതിനാൽ ജില്ലാ കലക്‌ടറാണ് യോഗം വിളിച്ചത്. പ്രധാന രാഷ്‌ട്രീയ പാർട്ടികളുടെ ജില്ലാ നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുക്കും. കണ്ണൂർ പാനൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെ സിപിഐഎം ഓഫീസുകൾക്ക് നേരെ വ്യാപക അക്രമമാണ് നടന്നത്.
കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹവുമായുള്ള വിലാപ യാത്രക്കിടെ സിപിഎം ഓഫീസുകള്‍ക്കു നേരെ ലീഗ് വ്യാപക ആക്രമണം നടത്തി. പാനൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ്, ടൗണ്‍ ബ്രാഞ്ച്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ക്ക് തീവെച്ചു. ഓഫീസിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പുറത്ത് വാരിയിട്ട് കത്തിച്ചതായാണ് വിവരം. പ്രദേശത്തെ നിരവധി വീടുകൾക്ക് നേരെയും കടകൾക്ക് നേരെയും ആക്രമണമുണ്ടായി.
അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് പാനൂർ മേഖലയിൽ ഒരു കമ്പനി ഇന്ത്യൻ റിസർവ് ബറ്റാലിയനെയും ഒരു കമ്പനി ആന്റി നക്‌സൽ ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്.