തളിപ്പറമ്പ്: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തളിപ്പറമ്പിൽ ലോക്ക്ഡൗൺ നടപടികൾ വ്യാപിപ്പിക്കാൻ അധികൃതർ തീരുമാനിച്ചു. നഗരത്തിലും പരിസരങ്ങളിലുമായി 28 പേർക്ക് കോവിഡ് സ്ഥീകരിച്ചതിനെത്തുടർന്നാണ് തളിപ്പറമ്പിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനമായത്. ഈ മാസം 12 ന് നടത്തിയ 81 പേരുടെ സ്രവപരിശോധനയുടെ ഫലമാണ് പുറത്തു വന്നത്.
താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനായി എത്തിയ 4 പേർ കോവിഡ് പോസിറ്റീവായി. കുറുമാത്തൂർ പഞ്ചായത്തിൽ പൂവം ടൗണിലും താഴെ ചൊറുക്കളെ മുതലുള്ള സംസ്ഥാന പാതയോരത്തും ലോക്ഡൗൺ പ്രഖ്യാപിച്ചു. പോസിറ്റിവായ 22 കേസുകൾ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയാണ്. നഗരസഭയിലെ 6 പേരും ഇതിൽ ഉൾപ്പെടും. മറ്റുള്ളവർ സമീപ പഞ്ചായത്തുകളിൽ നിന്നും ഉള്ളവരാണ്.
മാർക്കറ്റിലെ ചായ കച്ചവടക്കാരന്റെ മാതാവിനും ബന്ധുവിനും കൂടി സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട 4 പേരുടെ ഫലമാണ് പരിശോധനയിൽ പോസിറ്റിവ് ആയത്. നാലു പേരെയും കണ്ണൂർ ഗവ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സമീപ പഞ്ചായത്തുകളിൽ നിന്നും ഉള്ളവരാണ് ഇവർ. പ്രസവ വാർഡിൽ ഉണ്ടായിരുന്ന മറ്റ് കൂട്ടിരിപ്പുകാർ ഉൾപ്പെടെയുള്ള 65 പേരെയും പരിശോധനയ്ക്ക് വിധേയമാക്കി . ഇവരുടെയെല്ലാം ഫലം നെഗറ്റിവാണെന്നും എന്നാൽ ആശങ്ക അവസാനിക്കുന്നില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 7 ദിവസങ്ങൾക്കു ശേഷം ഇവരെ വീണ്ടും പരിശോധിക്കും. ഇന്നലെ പരിശോധനയ്ക്കയച്ച 141 പേരുടെ സാമ്പിളുകളിൽ 3 എണ്ണം പോസിറ്റിവ് ആണ്.
കുറുമാത്തൂർ പഞ്ചായത്തിൽ ഇനിയൊരറിയിപ്പിണ്ടാകുന്നത് വരെ ലോക്ക്ഡൗൺ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്തിലെ എളമ്പേരം, പോക്കുണ്ട് എന്നിവിടങ്ങളിൽ സമ്പർക്ക വ്യാപനം രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലോക്ക്ഡൗൺ പ്രഖ്യാപനം. ജനങ്ങൾ പുറത്തിറങ്ങുന്നതിനെ പോലീസ് കർശനമായി വിലക്കി. റേഷൻ കടകൾക്ക് 8 മണി മുതൽ 2 മണി വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
ചെങ്ങളായി പഞ്ചായത്തിലെ കീയച്ചാലിലും 3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ പോസിറ്റിവ് ആയവരുടെ എണ്ണം 6 ആയി.മൂന്നു ദിവസം മുൻപ് കോവിഡ് സ്ഥിരീകരിച്ച ദമ്പതികളുടെ രണ്ടു പേരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവർക്കാണ് ഇപ്പോൾ പോസിറ്റിവ് ആയത്. നേരത്തെ മറ്റൊരാൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ പ്രദേശത്തു ആശങ്ക വർധിക്കുകയാണ്. 142ഓളം പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. മൂന്നുപേർക്കു കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പട്ടിക ഇനിയും നീളുമെന്നാണ് വിലയിരുത്തൽ. പ്രദേശത്തു കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പും പോലീസും. പഞ്ചായത്തിലെ പെരുന്തലേരി വാർഡിനെ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു. കൂടാതെ ചെക്കിക്കടവ് പാലമടക്കം കീയച്ചാലിലേക്കുള്ള മുഴുവൻ റോഡുകളും അടച്ചു.