കോഴിക്കോട്: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ അടുത്ത അഞ്ചുവർഷം കൂടി കേരളം ഭരിക്കാൻ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ.
കാന്തപുരം പുറത്തിറക്കിയ കുറിപ്പിലൂടെ; നിരവധി പ്രതിസന്ധികളിലൂടെ മലയാളികൾ കടന്നുപോയ കഴിഞ്ഞ അഞ്ചു വർഷക്കാലം ജനങ്ങൾക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കുകയും പ്രതിസന്ധികളെ ഒന്നിച്ചുനിന്ന് നേരിടുന്നതിന് നേതൃത്വം നൽകുകയും ചെയ്ത മുഖ്യമന്ത്രിയുടെ നിലപാടിന് പൊതുസമൂഹം നൽകിയ അംഗീകാരമാണ് ഈ വിജയം; കാന്തപുരം പറഞ്ഞു.
പൗരത്വ വിഷയത്തിൽ, പ്രശ്നത്തെ ഭരണഘടനാപരമായി സമീപിക്കുകയും, അത് മുസ്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, മറിച്ച് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകർക്കുന്ന വിഷയമാണ് എന്ന നിലയിൽ ബോധവൽകരണം നടത്താനും വലിയ പ്രതിഷേധങ്ങൾ നടത്താനും അദ്ദേഹം മുന്നിലുണ്ടായിരുന്നു.
ഇന്ത്യയുടെ അടിത്തറ മതേരത്വമാണെന്നും, എല്ലാ മതവിശ്വാസികളെയും ഒരുപോലെ കണ്ട് പൗരൻമാർക്കിടയിൽ സമാന നീതി പുലർത്താൻ ഭരണകൂടങ്ങൾക്ക് കഴിയണം. അത്തരത്തിലുള്ള സന്ദേശം നൽകാൻ സിഎഎ വിരുദ്ധ സമരം നിമിത്തമായി. മലയാളികൾ ഒരുമിച്ചു നടത്തിയ ആ പ്രതിഷേധങ്ങൾ വിശ്വാസികൾക്ക് നൽകിയ പ്രതീക്ഷകൾ ചെറുതായിരുന്നില്ല.
കണ്ണൂരും കോഴിക്കോടും എറണാകുളത്തും അടക്കം നിരവധി സ്ഥലങ്ങളിൽ മുഖ്യമന്ത്രി സംഘടിപ്പിച്ച പ്രതിഷേധ സംഗമങ്ങളിൽ സംസാരിക്കാനദ്ദേഹം ക്ഷണിച്ചപ്പോൾ നടന്ന സംഭാഷണങ്ങളിലും സർക്കാർ ആ വിഷയത്തിൽ സ്വീകരിച്ച കരുതലും കാവലും വ്യക്തമായിരുന്നു.
സമുദായവമുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും വിദ്യാഭ്യാസ സാമൂഹിക വിഷയങ്ങൾക്കും വേണ്ടി നേരിട്ടും ടെലഫോണിലൂടെയും സംസാരിക്കുമ്പോഴെല്ലാം ഓരോ വിഷയത്തെയും സൂക്ഷ്മതയിൽ കാണുകയും, സമയം വൈകാതെ മാതൃകാപരമായ തീരുമാനം കൈക്കൊള്ളുകയും ചെയ്യുന്ന സമീപനമായിരുന്നു മുഖ്യമന്ത്രിയുടെയും സർക്കാറിന്റെയും.
പ്രളയവും കോവിഡും മലയാളികളുടെ ജീവിതത്തെ ആകമാനം ബാധിച്ച കഴിഞ്ഞ ഒരു വർഷക്കാലം, എല്ലാവർക്കും സഹായവും സാന്ത്വനവും നൽകുന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചത്. രണ്ടു തവണ പ്രളയമുണ്ടായപ്പോൾ രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിച്ചും, ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങൾ നൽകിയും കൂടെനിന്ന സർക്കാറിന്റെ നിലപാടുകൾ ഓരോ മലയാളിയുടെയും ഹൃദയം തൊടുന്നതായിരുന്നു.
മുസ്ലിംകളുടെ ആരാധനകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനം എടുക്കാനൊക്കെ ഓരോ സമയവും ആവശ്യമായ കൂടിയാലോചനകൾ നടത്തുകയും സമുദായ നേതാക്കൻമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമായിരുന്നു. മദ്രസാധ്യാപക ക്ഷേമനിധി, പള്ളികളുടെ നിർമാണ അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലേക്ക് മാറ്റിയത് എല്ലാം വളരെ പ്രശംസനീയമായ തീരുമാനങ്ങളായിരുന്നു. മറ്റു മതവിശ്വാസികളുമായി ബന്ധപ്പെട്ടും ഇത്തരം നിലപാട് തന്നെയാണ് കാണാൻ കഴിഞ്ഞതും.
മതേതരത്വ മൂല്യങ്ങൾ സമൂഹത്തിലേക്ക് ആഴത്തിൽ പടർത്തി, അടുത്ത അഞ്ചുവർഷങ്ങളിലും ഇതിനേക്കാൾ മികച്ച നിലയിൽ ഭരണം നടത്താൻ ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാറിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു; കാന്തപുരം തന്റെ കുറിപ്പിൽ പറഞ്ഞു.
Most Read: ബംഗാളിൽ ബിജെപിക്ക് കനത്ത തിരിച്ചടി; നന്ദിഗ്രാമിൽ മമതക്ക് ജയം, തൃണമൂൽ അധികാരത്തിലേക്ക്