വാഷിംഗ്‌ടൺ: ഏതാനും ആഴ്‌ചകൾ അടിയന്തരമായി പൂട്ടിയിടുന്നത് ഇന്ത്യയിലെ കോവിഡ് വ്യാപനം അവസാനിപ്പിക്കുമെന്ന് ബൈഡൻ ഭരണകൂടത്തിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്‌ടാവായ ഡോ. ആന്റണി ഫൗചി. എന്നാൽ ഒരു രാജ്യവും അടച്ചിടൽ ഇഷ്‌ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘വളരെ ബുദ്ധിമുട്ടുള്ളതും നിരാശാജനകവുമായ ഈ അവസ്‌ഥയിൽ നിർണായകമായ ചില ദീർഘകാല നടപടികൾ കൈക്കൊള്ളുന്നത് ഒരു പുതിയ മാറ്റമുണ്ടാക്കും’ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്‌തമാക്കിയത്.
ഇന്ത്യയിലെ സ്‌ഥിതിയെ ഏതെങ്കിലും തരത്തിൽ വിമർശിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. കാരണം അതൊരു രാഷ്‌ട്രീയ പ്രശ്‌നമായിത്തീരും. താൻ ഒരു രാഷ്‌ട്രീയ വ്യക്‌തിത്വമുള്ള ആളല്ല. പൊതുജനാരോഗ്യത്തിൽ ശ്രദ്ധിക്കുന്ന വ്യക്‌തിയാണെന്നും അദ്ദേഹം പറഞ്ഞു.
‘സിഎൻഎന്നിൽ ഒരു ക്ളിപ്പ് കണ്ടു. വളരെ നിരാശാജനകമാണ് ഇന്ത്യയിലെ സാഹചര്യങ്ങളെന്ന് തോന്നുന്നു. ഇതുപോലെ ഒരു സാഹചര്യമുണ്ടാകുമ്പോൾ ഉടനടി നടപടി സ്വീകരിക്കേണ്ടതുണ്ട്. ഒരുകൂട്ടം പ്രതിസന്ധികളെ ഇന്ത്യ ഒന്നിച്ച് നേരിടാൻ തയ്യാറാകുമോ എന്നറിയില്ല. തെരുവിൽ അമ്മമാരും പിതാക്കൻമാരും സഹോദരങ്ങളും ഓക്‌സിജന് വേണ്ടി അലയുന്നത് നാം കണ്ടു. കേന്ദ്രതലത്തിൽ ഒരു ആസൂത്രണവും സംഘാടനവും ഇല്ലെന്ന് അവർ കരുതിപ്പോവും’ ഫൗചി ചൂണ്ടിക്കാണിക്കുന്നു.
Read Also: കോവിഡ് വ്യാപനത്തിനിടെ നടന്ന കുംഭമേളയിൽ പങ്കെടുത്തത് 70 ലക്ഷം പേരെന്ന് റിപ്പോർട്