ഹരിദ്വാർ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമായതിനിടയില്‍ നടന്ന കുംഭമേളയില്‍ പങ്കെടുത്തത് 70 ലക്ഷം വിശ്വാസികളെന്ന് റിപ്പോർട്. ഹരിദ്വാറില്‍ നടന്ന കുംഭമേള വെള്ളിയാഴ്‌ചയാണ് സമാപിച്ചത്. കൊറോണ വൈറസ് സൂപ്പര്‍ സ്‌പ്രെഡറായി കുംഭമേള മാറിയെന്ന ആരോപണം ശക്‌തമാകുന്നതിന് പിന്നാലെയാണ് ഇതിൽ പങ്കെടുത്ത വിശ്വാസികളുടെ എണ്ണം പുറത്തുവരുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ പരിഗണിച്ച് മുന്‍ വര്‍ഷങ്ങളേക്കാള്‍ കുംഭമേളയുടെ ദിനങ്ങള്‍ കുറവായിരുന്നുവെങ്കിലും ഗംഗാ സ്‌നാനത്തിന് നിരവധി വിശ്വാസികളാണ് എത്തിയത്. ഏപ്രില്‍ 12,14, 27 ദിവസങ്ങളിലായിരുന്നു ഗംഗാ സ്‌നാനം നടന്നത്. സാധാരണ മൂന്ന് മാസത്തോളം ദൈര്‍ഘ്യമുള്ള കുംഭമേള ഒരുമാസമായി വെട്ടിച്ചുരുക്കിയിരുന്നു. കുംഭമേളയില്‍ പങ്കെടുത്ത 2600 വിശ്വാസികളാണ് കോവിഡ് പോസിറ്റീവായത്.
190,083 കോവിഡ് ടെസ്‌റ്റുകളാണ് കുംഭമേളക്കിടെ നടത്തിയത്. ഇതിലാണ് 2642 പേര്‍ കോവിഡ് പോസിറ്റീവായതെന്ന് ഹരിദ്വാര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ എസ് കെ ഝാ പറയുന്നത്. എന്നാൽ ആകെ മേളക്ക് എത്തിയവരുടെ അഞ്ച് ശതമാനം പേരിൽ പോലും ടെസ്‌റ്റ് നടത്താത്ത സാഹചര്യത്തിൽ കോവിഡ് ബാധിതർ ഇതിന്റെ എത്രയോ ഇരട്ടിയാകാമെന്ന് പല വിദഗ്‌ധൻമാരും ചൂണ്ടിക്കാട്ടുന്നു.
Read Also: രാജ്യത്ത് ആശങ്കയേറുന്നു; നാല് ലക്ഷം കടന്ന് പ്രതിദിന കണക്കുകൾ