പത്തനംതിട്ട: ശബരിമലയിലേക്കുള്ള പരമ്പരാഗത കരിമല പാത തീർഥാടകർക്കായി തുറന്നു നൽകി. നിയന്ത്രണങ്ങളോടെയാണ് കരിമലയിലൂടെ തീർഥാടകരെ യാത്ര ചെയ്യാൻ അനുവദിക്കുന്നത്. പകൽ മാത്രമാണ് യാത്രാനുമതി നൽകിയിരിക്കുന്നത്. കൂടാതെ ഈ മാസം 12ആം തീയതി വരെയാണ് യാത്രാനുമതിയെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
സന്നിധാനത്ത് എത്താൻ 35 കിലോമീറ്റർ ദൈർഘ്യമേറിയ കാൽനട യാത്രയാണ് കരിമലയിലൂടെയുള്ളത്. വിശ്വാസത്തിന്റെ അടിസ്‌ഥാനത്തിലാണ് തീർഥാടകാരിൽ ഏറെപ്പേരും കരിമലയിലൂടെ ദർശത്തിന് സന്നിധാനത്ത് എത്തുന്നത്. പ്രധാനമായും ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് കരിമലയിലൂടെ യാത്ര ചെയ്യുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായതിനെ പിന്നാലെ കഴിഞ്ഞ 2 വർഷക്കാലമായി പരമ്പരാഗത പാതയിലൂടെ തീർഥാടകരെ യാത്ര ചെയ്യാൻ അനുവദിച്ചിരുന്നില്ല. തുടർന്ന് ഇപ്പോഴാണ് കരിമല പാത തീർഥാടകർക്കായി തുറന്നു നൽകിയത്. കൂടാതെ കരിമല, കല്ലിടാംകുന്ന്, ചെറിയാനവട്ടം, മുക്കുഴി എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് തങ്ങാനും വിരി വെക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സ്‌ഥലങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിചരണ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.
Read also: വിദേശ സമ്പർക്കം ഇല്ലാത്തവർക്കും ഒമൈക്രോൺ; സംസ്‌ഥാനത്ത് ജാഗ്രത നിർദ്ദേശം