മലപ്പുറം: സ്വകാര്യവൽകരണ നയത്തിന്റെ പേരിൽ സകലപൊതുമേഖലാ സ്‌ഥാപനങ്ങളും വിറ്റഴിക്കുന്ന കൂട്ടത്തിൽ കരിപ്പൂർ വിമാനത്താവളം വിൽക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്ന് എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാ യൂത്ത് കൗൺസിൽ ആവശ്യപ്പെട്ടു.
‘ജനകീയ കൂട്ടായ്‌മയിലൂടെ സ്‌ഥാപിതമായ കരിപ്പൂർ എയർപോർട്ടിനെ പല രീതിയിലും തകർക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ലാൻഡിംഗ് അസൗകര്യങ്ങളുടെ പേരിൽ മാസങ്ങളോളം വലിയ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള അനുമതി നിഷേധിച്ചു. ഹജ്‌ജ് എംബാർകേഷൻ പോയിന്റ് എടുത്തുമാറ്റി. എസ്‌വൈഎസ്‍ ഉൾപ്പെടെയുള്ള സംഘടനകളുടെ ശക്‌തമായ ജനകീയ പ്രക്ഷോഭങ്ങൾ കാരണം വീണ്ടും എയർപോർട്ട് സജീവമായി. വിമാനാപകടത്തിന്റെ പേരിൽ വീണ്ടും വലിയ വിമാനങ്ങൾ റദ്ദാക്കി, ഈ സാഹചര്യം മാറണം. പഴയ പ്രതാപം വീണ്ടെടുക്കാനാവണം. കരിപ്പൂർ വിമാനത്താവളം പൊതുമേഖലയിൽ തന്നെ നിലനിർത്തി വികസനം ത്വരിതപ്പെടുത്തണം‘; യോഗം ആവശ്യപ്പെട്ടു.
യൂത്ത് കൗൺസിൽ എസ്‌വൈഎസ്‍ സംസ്‌ഥാന സെക്രട്ടറി ആർപി ഹുസൈൻ ഇരിക്കൂർ ഉൽഘാടനം ചെയ്‌തു. ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാർ സഖാഫി കുട്ടശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ വിപിഎം ഇസ്‌ഹാഖ്, അബ്‌ദുൽ റഹീം കരുവള്ളി, സയ്യിദ് ശിഹാബുദ്ദീൻ അഹ്‌സനി, മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, സയ്യിദ് മുർതളാ ശിഹാബ് സഖാഫി, സിദ്ദീഖ് സഖാഫി വഴിക്കടവ്, സികെ ശക്കീർ അരിമ്പ്ര, പിപി മുജീബ് റഹ്‌മാൻ വടക്കേമണ്ണ, യൂസുഫ് സഅദി പൂങ്ങോട്, പികെ മുഹമ്മദ് ഷാഫി എന്നിവർ യൂത്ത് കൗൺസിലിൽ സംസാരിച്ചു.
Most Read: അന്ധവിശ്വാസങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണം; ബാലാവകാശ കമ്മീഷന്‍