ദുബായ്: കരിപ്പൂരിൽ വിമാനാപകടം നടന്ന് അതിനുള്ളിൽ കുടുങ്ങി കിടന്ന ആളുകളെ സ്വന്തം കൈകളിലേറ്റി പുറത്തേക്കെടുത്തപ്പോൾ അപകടത്തിൽപ്പെട്ടവർക്ക് കൊറോണ വൈറസ് ബാധയുണ്ടാകുമെന്നോ, അവർ പ്രവാസികളാണെന്നോ രക്ഷാപ്രവർത്തനത്തിന് ഒത്തുകൂടിയവർ ചിന്തിച്ചിരുന്നില്ല. എത്രയും വേഗം രക്ഷിക്കാൻ പറ്റുന്നരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് മാത്രമേ ആ നല്ല മനുഷ്യർ ചിന്തിച്ചുള്ളൂ. കോവിഡ് രൂക്ഷമാകുന്ന അന്തരീക്ഷത്തിൽ രക്ഷാപ്രവർത്തകർ ക്വാറന്റൈനിൽ പോകേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ ക്വാറന്റൈനിൽ പോകേണ്ടി വന്ന പാവപ്പെട്ട ആളുകളെ സഹായിക്കാൻ മറ്റൊരു മനുഷ്യസ്നേഹി കൂടി.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു ക്വാറന്റൈനിൽ പോകേണ്ടി വന്ന പാവപ്പെട്ട ആളുകൾക്ക് സാമ്പത്തിക സഹായവുമായി മുന്നോട്ട് വന്നത് ഒരു പ്രമുഖ പ്രവാസി വ്യവസായിയാണ്. അത്തരം ആളുകളുടെ ക്വാറന്റൈൻ കാലയളവിലെ ജീവിതച്ചിലവുകൾ വഹിക്കുമെന്ന് ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിൽവർ ഹോം റിയൽ എസ്റ്റേറ്റ് ഡയറക്ടർ വി.ടി സലിം അറിയിച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹം മാതൃഭൂമിക്ക് അഞ്ച് ലക്ഷം രൂപ കൈമാറും.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പാവപ്പെട്ട ആളുകളെ ഇതിനായി കണ്ടെത്തുമെന്ന് മാതൃഭൂമി അസിസ്റ്റന്റ് ജനറൽ മാനേജർ കെ.ആർ പ്രമോദ് പറഞ്ഞു. ദുരന്ത സമയത്തും പ്രവാസികളെ ചേർത്തു നിർത്തിയ കൊണ്ടോട്ടി പ്രദേശവാസികളോടുള്ള ആദരമാണിതെന്ന് വി.ടി സലിം പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന അപകടത്തിന്റെ വാർത്തകൾ കണ്ടിരുന്നെന്നും, പ്രവാസികളെ നെഞ്ചോട് ചേർത്ത് നിർത്തിയ നാട്ടുകാരുടെ നല്ല മനസ് കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ മന്ത്രി കെ.കെ ശൈലജ, മുനവറലി ശിഹാബ് തങ്ങൾ, ടി.വി ഇബ്രാഹിം എം.എൽ.എ, മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ എന്നിവർ സലീമിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചു.