കോഴിക്കോട്: ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂരിനെ മറികടന്ന് കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളം. മാസങ്ങൾക്ക് ശേഷമാണ് കണ്ണൂരിനെക്കാളും കുറഞ്ഞ സർവീസ് നടത്തി കൂടുതൽ യാത്രക്കാരുമായി കരിപ്പൂർ വിമാനത്താവളം മുന്നിൽ എത്തുന്നത്. കോവിഡിന്റെ പശ്‌ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് കരിപ്പൂർ വിമാനത്താവളം ഈ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ഇത് കൂടാതെ കോവിഡിന് ശേഷം ആദ്യമായി കഴിഞ്ഞ ജനുവരിയിൽ ഒരു ലക്ഷത്തിന് മുകളിൽ അന്താരാഷ്‌ട്ര യാത്രക്കാരും കരിപ്പൂർ വഴി സഞ്ചരിച്ചു. ഇതോടെ രാജ്യത്ത് അന്താരാഷ്‌ട്ര യാത്രക്കാരുടെ എണ്ണത്തിൽ കരിപ്പൂർ നാലാം സ്‌ഥാനത്ത് എത്തി.
കണ്ണൂർ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതോടെ സംസ്‌ഥാന സർക്കാർ നിരവധി ഇളവുകൾ നൽകുകയും ഇതിലൂടെ ആഭ്യന്ത സർവീസിലും യാത്രക്കാരുടെ എണ്ണത്തിലും കരിപ്പൂരിനെ മറികടക്കുകയും ചെയ്‌തിരുന്നു. 2019ൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത വിമാന കമ്പനികളുടെ യോഗത്തിന് പിന്നാലെ 39 സർവീസുകൾ പുതുതായി കണ്ണൂർ, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് തുടങ്ങുകയും ചെയ്‌തിരുന്നു. എന്നാൽ ഇതിൽ ഒന്ന് പോലും കരിപ്പൂരിന് കിട്ടിയിരുന്നില്ല. ഇത്തരത്തിലുള്ള പ്രതിസന്ധികളെ മറികടന്നാണ് കരിപ്പൂർ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
ജനുവരിയിൽ 456 സർവീസുകളിൽ നിന്നായി 28,867 ആഭ്യന്തര യാത്രക്കാരാണ് കരിപ്പൂരിൽ ഉണ്ടായിരുന്നത്. അതേസമയം, കണ്ണൂരിൽ 507 സർവീസുകൾ നടത്തിയിട്ടും 27,889 പേരാണ് യാത്ര ചെയ്‌തത്.
അന്താരാഷ്‌ട്ര സർവീസിലും കരിപ്പൂർ ജനുവരിയിൽ നേട്ടമുണ്ടാക്കി. വലിയ വിമാനങ്ങൾ അടക്കം കൂടുതൽ സർവീസുകൾ ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് ഉൾപ്പടെ രാജ്യത്തെ മുൻനിര വിമാനത്താവളങ്ങളിൽ ഉണ്ടായിരുന്നെങ്കിലും കുറഞ്ഞ സർവീസിൽ കൂടുതൽ യാത്രക്കാർ ഉണ്ടായതാണ് കരിപ്പൂരിന് ഗുണം ചെയ്‌തത്. ഡെൽഹി, മുംബൈ, കൊച്ചി വിമാനത്താവളങ്ങളാണ് കരിപ്പൂരിന് മുന്നിൽ ഉള്ളത്.
Malabar News: ‘കേരളത്തിലും കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാകും’; പി ജയരാജൻ