ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് പത്തിന്. മെയ് 13ന് ആണ് വോട്ടെണ്ണൽ. മാർച്ച് 30ന് വിജ്‌ഞാപനം പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രികകൾ ഏപ്രിൽ 20 വരെ സമർപ്പിക്കാം. 21ന് ആണ് സൂക്ഷ്‌മപരിശോധന. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 24ന് ആണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കർണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ കർണാടക നിയമസഭയുടെ കാലാവധി മെയ് 24ന് അവസാനിക്കും. 2018-19 വർഷത്തെ അപേക്ഷിച്ചു 9.17 ലക്ഷം കന്നി വോട്ടർമാരാണ് ഇത്തവണ സംസ്‌ഥാനത്ത് ഉള്ളത്. ആകെ 5.21 കോടി വോട്ടർമാരാണ് സംസ്‌ഥാനത്ത് ഉള്ളത്. ഇതിൽ 2,62,42,561 പുരുഷൻമാരും 2,59,26,319 സ്‌ത്രീകളും 4,699 ട്രാൻസ്ജെൻഡർമാരുമാണുള്ളത്.
ഏപ്രിൽ ഒന്നിന് 18 വയസ് തികയുന്നവർക്കും വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കി. ഭിന്നശേഷിക്കാർക്കും 80 വയസിന് മുകളിൽ പ്രായമായവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. സംസ്‌ഥാനത്ത് ഉടനീളം 58,282 പോളിങ് സ്‌റ്റേഷനുകൾ സജ്‌ജീകരിച്ചിട്ടുണ്ട്. ബിജെപി, കോൺഗ്രസ്, ജെഡിഎസ് പാർട്ടികൾ തമ്മിലുള്ള ത്രികോണ മൽസരമാണ് കർണാടകയിൽ നടക്കാനിരിക്കുന്നത്.
ദക്ഷിണേന്ത്യയിൽ ബിജെപി ഭരിക്കുന്ന ഏക സംസ്‌ഥാനമാണ് കർണാടക. നിലവിൽ ബിജെപിക്ക് 118 സീറ്റ്, കോൺഗ്രസിന് 72, ജെഡിഎസിന് 32 എന്നിങ്ങനെയാണ് കക്ഷിനില. രണ്ടു സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. കോൺഗ്രസും ജെഡിഎസും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക ഇറക്കിയിട്ടുണ്ട്. കോൺഗ്രസ് 124 പേരുടെ പട്ടിക പുറത്തുവിട്ടപ്പോൾ ജെഡിഎസ് 93 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം തന്നെ ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
Most Read: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം