ബെംഗളൂരു: കർണാടക ബിജെപിയില്‍ വീണ്ടും തർക്കം രൂക്ഷമാകുന്നു. മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക് എതിരെ ഒരു വിഭാഗം നീക്കം ശക്‌തമാക്കുന്നുണ്ട്. മന്ത്രിസഭാ വികസനം നടപ്പിലാക്കാത്തതാണ് നിലവിലെ പ്രതിഷേധത്തിന് കാരണം. ഇതിന്റെ ഭാഗമായി മുതിർന്ന നേതാക്കൾ ഉൾപ്പെടെ കേന്ദ്ര നേതൃത്വത്തിനെ സമീപിച്ചു കഴിഞ്ഞു.
നേതൃമാറ്റവും, മന്ത്രിസ്‌ഥാനവും ആവശ്യപ്പെടുന്ന ഒരു വിഭാഗം നേതാക്കൾ ഡെൽഹിയിൽ എത്തിയിട്ടുണ്ട്. പാർട്ടി അദ്ധ്യക്ഷൻ ജെപി നഡ്ഡയെ നേരിട്ട് കണ്ട് പ്രശ്‌നം അവതരിപ്പിക്കാനാണ് ഇവരുടെ തീരുമാനം. മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് യെദിയൂരപ്പയെ മാറ്റണം എന്നാണ് ഇവരുടെ പക്ഷം. അതേസമയം പാർട്ടിയിലെ തന്റെ പിന്തുണ വർധിപ്പിക്കാനുള്ള ശ്രമങ്ങൾ യെദിയൂരപ്പ ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസങ്ങളിൽ പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്.
ബിജെപിയുടെ ഏറ്റവും വലിയ വോട്ടുബാങ്കായ വീരശൈവ-ലിംഗായത്ത് വിഭാഗങ്ങളെ സംവരണ പദവിയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ജാതി സമവാക്യങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള കർണാടകയിൽ ഇത് ഗുണം ചെയ്യുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.
ഇതിന് പുറമെ ഇരു വിഭാഗങ്ങളുടെയും ഉന്നമനത്തിനായി 500 കോടി രൂപ വകയിരുത്തിയ ഉത്തരവും സർക്കാർ പുറപ്പെടുവിച്ചു. ബസവകല്യാൺ, മസ്‌കി ഉപ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ യെദിയൂരപ്പക്ക് എതിരെ നടപടി ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനൊപ്പം ഈയിടെ നടന്ന ഉപ തിരഞ്ഞെടുപ്പുകളിൽ അട്ടിമറി വിജയം നേടിയതും യെദിയൂരപ്പക്ക് ഗുണം ചെയ്യും.
Read Also: ‘കങ്കണ വിലകുറഞ്ഞ ആള്‍’; വിവാദ പരാമര്‍ശവുമായി മുംബൈ മേയര്‍