ബംഗളൂരു: കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും, ലോഗോയും കേരളത്തിന് അനുവദിച്ച നടപടിക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് കർണാടക. ഇരു സംസ്‌ഥാനങ്ങളിലെയും ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ തമ്മിൽ വർഷങ്ങളായി നടന്നിരുന്ന നിയമപോരാട്ടത്തിന് ശേഷമാണ് കേന്ദ്ര ട്രേഡ് മാർക്ക് രജിസ്ട്രേഷൻ അധികൃതർ കേരളത്തിന് അനുകൂലമായി നിലപാടെടുത്തത്.
കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും രണ്ട് ആനകള്‍ ചേര്‍ന്നുള്ള മുദ്രയും കേരളത്തിന് അനുവദിച്ചതായുള്ള ഉത്തരവിന്റെ പകര്‍പ്പു ലഭിച്ച ശേഷം നിയമപരമായി ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്ന് ഗതാഗത വകുപ്പിന്റെ ചുമതലയുള്ള കർണാടക ഉപമുഖ്യമന്ത്രി ലക്ഷ്‌മൺ സവാദി പറഞ്ഞു. ഇതിൽ കേരളത്തിന് ആഘോഷിക്കാനായി ഉള്ള കാര്യമല്ല. തർക്കം അനാവശ്യമായി വലുതാകാതെ അവസാനിപ്പിക്കണം എന്നും ലക്ഷ്‌മൺ സവാദി പറഞ്ഞു.
ഇരു സംസ്‌ഥാനങ്ങളും പൊതുഗതാഗത സർവീസുകളിൽ കെഎസ്ആർടിസി എന്ന പേരാണ് വർഷങ്ങളായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത് കർണാടകയുടെ മാത്രമാണെന്നും കേരള ട്രാൻസ്‌പോർട്ട് ഉപയോഗിക്കരുതെന്നും കാട്ടി 2014ൽ കർണാടക നോട്ടീസ് അയക്കുകയായിരുന്നു. ഇത്തരമൊരു നീക്കം കർണാടക നടത്തിയില്ലായിരുന്നു എങ്കിൽ ഇരു സംസ്‌ഥാനങ്ങൾക്കും ചുരുക്കെഴുത്തും മുദ്രയും ഉപയോഗിക്കാൻ തടസം ഉണ്ടാകുമായിരുന്നില്ല.
Read also: കോവിഡ്; നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിൽസയ്‌ക്ക് മാര്‍ഗരേഖയായി