കോഴിക്കോട് : ജില്ലയിലെ കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം ഉണ്ടായ അപകടത്തിന് ശേഷം വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കുന്ന നടപടികൾ വൈകുന്നു. വിമാനാപകടം സംബന്ധിച്ച റിപ്പോർട് സമർപ്പണം നീളുന്നതാണ് വലിയ വിമാന സർവീസുകൾ പുനഃരാരംഭിക്കാൻ തടസമാകുന്നത്. 2020 ഓഗസ്‌റ്റ് 7ആം തീയതിയാണ് 21 പേരുടെ മരണത്തിന് ഇടയാക്കിയ വിമാനാപകടം കോഴിക്കോട് വിമാനത്താവളത്തിൽ നടന്നത്.
തുടർന്ന് വിശദ അന്വേഷണത്തിനായി വിദഗ്‌ധരെ ഉൾപ്പെടുത്തി വ്യോമയാന മന്ത്രാലയം അന്വേഷണ കമ്മിഷനെ നിയോഗിച്ചു. റിപ്പോർട് 5 മാസത്തിനകം നൽകണമെന്നായിരുന്നു നിർദേശം. പിന്നീട് കാലാവധി 2 മാസത്തേക്കുകൂടി നീട്ടി. അപകടത്തിന്റെ പശ്‌ചാത്തലത്തിൽ മൺസൂൺ സീസൺ കണക്കിലെടുത്ത് അന്ന് മുതൽ വലിയ വിമാനങ്ങൾക്കു കരിപ്പൂരിൽ വിലക്കുണ്ട്. സർവീസ് പുനഃരാരംഭിക്കാൻ, അപകടം സംബന്ധിച്ച വിശദ റിപ്പോർട് വരട്ടെ എന്ന നിലപാടാണ് ആദ്യം മുതൽ ഡിജിസിഎ എടുത്തത്.
എന്നാൽ രാഷ്‌ട്രീയ മേഖലയിൽ നിന്നുൾപ്പെടെ വലിയ വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നതിനുള്ള സമ്മർദ്ദം കൂടിയ സാഹചര്യത്തിൽ വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന നടത്തി സൗകര്യങ്ങൾ വർധിപ്പിച്ച് അതിന്റെ റിപ്പോർട് സമർപ്പിച്ചു. തുടർന്ന് ഡിജിസിഎയുടെ നിർദേശപ്രകാരം സേഫ്റ്റി റിസ്‌ക് റിപ്പോർട് ജനുവരി 22ആം തീയതി സമർപ്പിച്ചു.
വിവിഐപി സർവീസിനായി ഉപയോഗിക്കുന്ന ഇന്ത്യയിലെ വലിയ വിമാനത്തിന് കോഴിക്കോട് വിമാനത്താവളത്തിൽ സർവീസ് നടത്താൻ സാധിക്കുമോ എന്നത് സംബന്ധിച്ചും സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ ഇത്രയൊക്കെ ആയിട്ടും വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. ഒപ്പം തന്നെ അപകടം സംബന്ധിച്ച അന്വേഷണ റിപ്പോർടും ഇതുവരെ പുറത്തുവന്നിട്ടില്ല.
Read also : ലോകജലദിനം; തണ്ണീർ പന്തലൊരുക്കി എസ്‌വൈഎസ്