കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എസി മൊയ്‌തീൻ ചോദ്യം ചെയ്യലിനായി 11ന് ഹാജരാകണമെന്ന് എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്. ചോദ്യം ചെയ്യലിനായി കൂടുതൽ സാവകാശം നൽകണമെന്ന എസി മൊയ്‌തീന്റെ ആവശ്യം ഇഡി തള്ളി. 11ന് രാവിലെ 11 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി ലോൺ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുക.
ഇത് മൂന്നാം തവണയാണ് ഇഡി മൊയ്‌തീന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസയക്കുന്നത്. രണ്ടു വട്ടം അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായിരുന്നില്ല. അതേസമയം, കേസിൽ എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത സതീഷ് കുമാർ, പിപി കിരൺ കുമാർ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കി. വരുന്ന വെള്ളിയാഴ്‌ച മൂന്ന് മണിവരെ ഇരുവരെയും കോടതി ഇഡി കസ്‌റ്റഡിയിൽ വിട്ടു.
സതീഷ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസിലെ ഉന്നതരുടെ പങ്കിനെ കുറിച്ച് വിവരങ്ങൾ കിട്ടാൻ പ്രതികളെ തുടർന്നും ചോദ്യം ചെയ്യണമെന്ന ഇഡി ആവശ്യം പരിഗണിച്ചാണ് കോടതി പ്രതികളുടെ കസ്‌റ്റഡി അപേക്ഷ അനുവദിച്ചത്. കിരൺ കുമാർ പല പേരുകളിലായി 24.57 കോടി രൂപയാണ് തട്ടിയെടുത്തത്. ഇതിൽ നിന്ന് 14 കോടി രൂപ കിരൺ ഇടനിലക്കാരനായ സതീഷ് കുമാറിന് കൈമാറി. 51 ബിനാമി ഇടപാടുകളിലൂടെയാണ് 24.57 കോടി രൂപ കിരൺ വായ്‌പയായി തട്ടിയെടുത്തത്.
സിപിഎം പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് കൂടുതലും നടന്നതെന്നും ഇഡി കണ്ടെത്തി. പല നേതാക്കളുടെയും ബിനാമിയായിരുന്നു സതീഷ് കുമാർ. ഇരുവരും ബിനാമി ഇടപാടുകാരാണെന്ന് ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. ബാങ്കിൽ നിന്ന് 150ലേറെ കോടി രൂപ ബിനാമി ലോൺ വഴി തട്ടിയെടുത്തിട്ടുണ്ടെന്നാണ് ഇഡി കണ്ടെത്തിയത്. ബിനാമി ലോൺ അനുവദിച്ചത് സിപിഎം സംസ്‌ഥാന സമിതി അംഗം എസി മൊയ്‌തീന്റെ നിർദ്ദേശ പ്രകാരമാണെന്നും ഇഡി വ്യക്‌തമാക്കിയിരുന്നു.
Most Read| ‘പത്ത് കോടി വേണ്ട, 10 രൂപയുടെ ചീപ്പ് കൊണ്ട് തല ചീകാം’; സന്യാസിയെ പരിഹസിച്ചു ഉദയനിധി സ്‌റ്റാലിൻ