തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. ബാങ്ക് മാനേജറായിരുന്ന രണ്ടാം പ്രതി ബിജു കരിം, സീനിയര്‍ അക്കൗണ്ടന്റായിരുന്ന മൂന്നാം പ്രതി ജില്‍സ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ ആകെ അറസ്‌റ്റിലായവരുടെ എണ്ണം മൂന്നായി.
ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരുടെ അറസ്‌റ്റ് ഉടന്‍ രേഖപ്പെടുത്തും. കേസിൽ ഇനിയും മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്. കഴിഞ്ഞ ദിവസം ഒന്നാം പ്രതി സുനില്‍ കുമാറിനെ ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തിരുന്നു.
അതേസമയം തൃശൂര്‍ നഗരത്തിലെ കൊള്ള പലിശക്കാരില്‍ നിന്ന് വായ്‌പ എടുത്തതായി പ്രതികള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ബിസിനസ് വിപുലീകരിക്കുകയായിരുന്നു ലക്ഷ്യം. പലിശയായി 14 കോടി രൂപ അടച്ചു. ഇതിനുള്ള 14 കോടി രൂപ ബാങ്കില്‍ നിന്ന് വായ്‌പ എടുത്തതായും മൊഴിയില്‍ പറയുന്നു.
ഇതിനിടെ ബാങ്ക് വായ്‌പാ തട്ടിപ്പില്‍ ഗുരുതര വീഴ്‌ച പറ്റിയെന്ന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോര്‍ട് ചൂണ്ടിക്കാട്ടി.സഹകരണ വകുപ്പ് നിയോഗിച്ച പ്രത്യേക സമിതി ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട് നല്‍കി. ഒന്‍പതംഗ ഉദ്യോഗസ്‌ഥ സമിതിയാണ് സര്‍ക്കാരിന് റിപ്പോര്‍ട് കൈമാറിയത്. ഒരു മാസത്തിനുള്ളില്‍ വിശദമായ അന്തിമ റിപ്പോര്‍ട് സര്‍ക്കാരിന് സമര്‍പ്പിക്കും.
ബിജു കരീം ഉള്‍പ്പടെ മൂന്ന് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. ബിനാമി ഇടപാടിൽ കേസിലെ മറ്റ് പ്രതികള്‍ക്കും പങ്കുണ്ടെന്നാണ് ഒന്നാം പ്രതി സുനില്‍ കുമാറിന്റെ മൊഴി. സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെയുള്ള ഭരണസമിതി അംഗങ്ങളേയും പ്രതി ചേര്‍ക്കാനാണ് സാധ്യത.
Most Read: ഇ ബുൾജെറ്റിന്റെ നിയമലംഘനം അക്കമിട്ട് നിരത്തി കുറ്റപത്രം; വാഹനം ഇനി കോടതിയുടെ കീഴിൽ