കണ്ണൂർ: ആർടിഒ ഓഫീസിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയതിന്റെ പേരിൽ അറസ്‌റ്റ് ചെയ്‌ത ഇ ബുൾ ജെറ്റ് വ്‌ളോഗർമാർക്കെതിരെ കുറ്റപത്രവുമായി ആർടിഒ. ഇവരുടെ വാഹനം അപകടം വരുത്തിയേക്കാവുന്ന രീതിയിൽ രൂപമാറ്റം നടത്തിയെന്ന് കുറ്റപത്രത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. വാഹനത്തിൽ നിയമവിരുദ്ധമായി ലൈറ്റ്, ഹോൺ, സൈറൺ എന്നിവ ഘടിപ്പിച്ചുവെന്നും ഇത് നിയമലംഘനമാണെന്നും കുറ്റപത്രത്തിൽ വ്യക്‌തമാക്കുന്നു.
1988ലെ മോട്ടോർ വാഹന നിയമവും കേരള മോട്ടോർ നികുതി നിയമവും ഇ ബുൾ ജെറ്റ് സഹോദരൻമാർ ലംഘിച്ചതായി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് ആർടിഒ കുറ്റപത്രം സമർപ്പിക്കുക. ഇതോടെ ഇ ബുൾ ജെറ്റ് വാഹനം കോടതിയുടെ അധീനതയിലാകും.
വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചു, പൊതുജനങ്ങൾക്ക് ഹാനികരമാകുന്ന രീതിയിൽ ലൈറ്റും ഹോണും ഉപയോഗിക്കുകയും അതുപയോഗിച്ച് യാത്ര നടത്തുകയും ചെയ്‌തു, എൽഇഡി ലൈറ്റുകൾ വാഹനത്തിൽ ഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് 1988ലെ മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട് ആർടിഒ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.
നികുതി നിയമവുമായി ബന്ധപ്പെട്ടാണ് മറ്റൊരു കുറ്റം. നികുതി അടക്കുന്നതിൽ ഇ ബുൾ ജെറ്റ് സഹോദങ്ങൾ വീഴ്‌ച വരുത്തി. വാഹനം ഭേദഗതി ചെയ്‌തതിന് ശേഷം അതിന് ആനുപാതികമായി നികുതി അടച്ചില്ല എന്നതുൾപ്പടെ കുറ്റപത്രത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
അതേസമയം, ഇവരുടെ വാഹനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വീട്ടിൽ മോട്ടോർ വാഹന വകുപ്പ് നോട്ടീസ് പതിപ്പിച്ചു. ഏഴുദിവസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്നാണ് ആവശ്യം.
Also Read: തിയേറ്റർ ഉടമകൾ പ്രതിസന്ധിയിൽ; അടിയന്തിര യോഗം വിളിച്ച് ഫിയോക്