കാസർഗോഡ്: സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ ജില്ലയാകാനൊരുങ്ങി കാസർഗോഡ്. ഇതിന്റെ ഭാഗമായി സാക്ഷരത തുല്യതാ പഠിതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കാൻ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപടി സ്വീകരിക്കും. സാക്ഷരതാ സമിതി യോഗത്തിലാണ് തീരുമാനം. യോഗം ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉൽഘാടനം ചെയ്‌തു.
ജോബ് സ്‌കിൽ അക്വിസിഷൻ പ്രോഗ്രം നടപ്പിലാക്കുന്നതിന് തീരദേശ പഞ്ചായത്തായ വലിയപറമ്പിനെ തിരഞ്ഞെടുത്തു. മൽസ്യബന്ധന മേഖലയായ പഞ്ചായത്തിൽ മൽസ്യവിഭവങ്ങളുടെ വിവിധ ഉൽപ്പന്നങ്ങളെ കുറിച്ച് പരിശീലനം നൽകാനും ഇതുവഴി സാധിക്കും. കൂടാതെ, തീരദേശ സാക്ഷരത നടപ്പിലാക്കുന്നതിന്റെ ഭാഗമായി തീരദേശ പഞ്ചായത്തുകളിൽ സമഗ്ര സർവേ നടത്തി ക്‌ളാസുകൾ നടത്തും.
പുതിയ തുല്യതാ രജിസ്‌ട്രേഷൻ ഫെബ്രുവരിയോടെ ആരംഭിക്കും. മാർച്ച് 31നകം നവചേതന, ഭരണഘടനാ സാക്ഷരതാ ക്‌ളാസുകൾ എന്നിവ സംഘടിപ്പിക്കും. ചങ്ങാതി ഇതര സംസ്‌ഥാന തൊഴിലാളി സാക്ഷരത പരിപാടി ജില്ലാ പഞ്ചായത്ത് സഹകരണത്തോടെ ജില്ലയിൽ മുഴുവൻ നടപ്പിലാക്കുന്നതിനും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താനും എല്ലാ പഞ്ചായത്തുകളിലും സർവേ നടത്താനും യോഗത്തിൽ തീരുമാനിച്ചു.
Most Read: സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ശ്രീനഗറിൽ 3 ഭീകരരെ വധിച്ചു