കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ നടപടികളിൽ പ്രതിഷേധം അറിയിച്ച് പ്രമേയം പാസാക്കി കവരത്തി പഞ്ചായത്ത്. അഡ്‌മിനിസ്‌ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങളിലും കളക്‌ടർ അസ്‌കർ അലിയുടെ പ്രസ്‌താവനയിലും പ്രതിഷേധിച്ച് മൂന്ന് പ്രമേയങ്ങളാണ് കവരത്തി പഞ്ചായത്ത് പാസാക്കിയിരിക്കുന്നത്.
വികസന പദ്ധതികളും നിയമ പരിഷ്‌കാരങ്ങളും നടപ്പിലാക്കുമ്പോൾ പഞ്ചായത്തുകളോട് ആലോചിക്കണമെന്നും ജനദ്രോഹപരമായ നീക്കങ്ങളിൽ നിന്ന് അഡ്‌മിനിസ്‌ട്രേഷൻ പിൻമാറണമെന്നുമാണ് ഒന്നാമത്തെ പ്രമേയത്തിൽ ആവശ്യപ്പെടുന്നത്.
കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ലക്ഷദ്വീപ് ജനതയെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്‌ത കളക്‌ടർ അസ്‌കർ അലിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് രണ്ടാമത്തെ പ്രമേയം.
പ്രതിഷേധസമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്‌റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ചും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് മൂന്നാമത്തെ പ്രമേയം പാസാക്കിയിരിക്കുന്നത്.
അതേസമയം, ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ പുതിയ പരിഷ്‌കാരങ്ങളിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും സർവകക്ഷി യോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കളെയടക്കം ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപീകരിക്കും. അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നേരിട്ട് കാണാനാണ് തീരുമാനം.
അനുകൂല നിലപാടുണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ ഡെൽഹിയിലേക്ക് പ്രതിഷേധം നീട്ടാനാണ് ആലോചന. നാളെ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിൽ എത്തുമെന്നാണ് സൂചന.
ഇതിനിടെ തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപറേഷന്റെ ഉത്തരവ് പുറത്തുവന്നിട്ടുണ്ട്. ഇന്റലിജന്‍സ് വിവരത്തെ തുടർന്നാണ് സുരക്ഷാ ലെവൽ 2 ആക്കി വർധിപ്പിച്ചതെന്നാണ് വിശദീകരണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ലെവൽ 2 സുരക്ഷ തുടരുമെന്നും ഉത്തരവിൽ പറയുന്നു.
Kerala News: ആർഎസ്‌പിയിൽ പൊട്ടിത്തെറി; ഷിബു ബേബി ജോൺ പാർട്ടിയിൽ നിന്ന് അവധിയെടുത്തു