ആലപ്പുഴ: കായംകുളത്ത് ദമ്പതികൾ എംഡിഎംഎയുമായി പിടിയിലായ കേസിൽ ലഹരി മരുന്ന് കൈമാറിയവരും പിടിയിൽ. ദക്ഷിണാഫ്രിക്കൻ പൗരനും കാസർഗോഡ് സ്വദേശിയും ആണ് അറസ്‌റ്റിൽ ആയത്. ഫിലിപ്പ് അനോയിന്റെഡ്, ചെങ്കള സ്വദേശി മുഹമ്മദ് കുഞ്ഞി (34) എന്നിവരെയാണ് കായംകുളം പോലീസ് അറസ്‌റ്റ് ചെയ്‌തത്.
മെയ് 24നാണ് കായംകുളത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിലാകുന്നത്. ബെംഗളൂരുവിൽ നിന്നെത്തിയ മുതുകുളം സ്വദേശികളായ അനീഷും ഭാര്യയുമാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 67 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പ്രതികളെ ചോദ്യം ചെയ്‌തു വരികയാണ്.
വെളുപ്പിന് അഞ്ച് മണിയോടു കൂടിയാണ് ദമ്പതികൾ കായംകുളത്തെത്തിയത്. എസ്‌പിയുടെ സ്‌പെഷ്യൽ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇവരെ പിടികൂടിയത്. മാസം തോറും കോടികണക്കിന് രൂപയുടെ മയക്കുമരുന്ന് കച്ചവടമാണ് ഈ സംഘം നടത്തുന്നത്.
ഇവരുടെ ഫോൺ രേഖകളും, അക്കൗണ്ട് രേഖകളും പരിശോധിച്ചതിൽ നിന്ന് ഇവർ വ്യാപകമായി മയക്കുമരുന്ന് നിർമാണത്തിലും കച്ചവടത്തിലും ഏർപ്പെടുന്നതായി പോലീസ് കണ്ടെത്തി. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തി ഈ മാഫിയയിലുള്ള കൂടുതൽ ആൾക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് കായംകുളം പോലീസ് അറിയിച്ചു.
Most Read: വിലക്കയറ്റം ഫലപ്രദമായി പിടിച്ചുനിർത്തിയ സംസ്‌ഥാനമാണ് കേരളം; ധനമന്ത്രി