കായംകുളം: സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമായ സിയാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുജീബ് റഹ്മാനും കോൺഗ്രസ് കൗൺസിലർ കാവിൽ നിസാമും അടക്കം മൂന്നു പേർ അറസ്റ്റിൽ.
നഗരസഭയിലെ കോൺഗ്രസ് കൗൺസിലറായ നിസാം പ്രതിയായ മുജീബിനെ രക്ഷപെടാൻ സഹായിച്ച കുറ്റത്തിനാണ് അറസ്റ്റിലായത്. ഇയാളെ ജാമ്യത്തിൽ വിട്ടു. എരുവ സ്വദേശിയായ ഫൈസലാണ് അറസ്റ്റിലായ മൂന്നാമൻ.
മുജീബിനെ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. സിയാദിനെ കൊലപ്പെടുത്തിയ ശേഷം ഉണ്ടായ സംഘട്ടനത്തിൽ ഇയാൾക്ക് വെട്ടേറ്റിരുന്നു. മാവേലിക്കര സ്റ്റേഷനിൽ വെച്ചാണ് ഇയാളെ ചോദ്യം ചെയ്തത്. ജനരോഷം ഭയന്നാണ് കായംകുളത്തേക്ക് കൊണ്ട് വരാതിരുന്നതെന്നാണ് സൂചന. ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.
രണ്ട് പ്രതികൾ കൂടി അറസ്റ്റിലാകാനുണ്ടെന്നാണ് പോലീസ് കരുതുന്നത്. കൃത്യം നടന്ന സമയം മുജീബിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന ഷഫീക്കും, മറ്റൊരു യുവാവും ഇനിയും പിടിയിലാകാനുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണങ്ങൾ പോലീസിന് ലഭിച്ചിട്ടില്ലയെങ്കിലും മുജീബിന് സിയാദിനോടുള്ള വ്യക്തിവൈരാഗ്യമാണ് കൃത്യത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
കായംകുളത്തെ മദ്യ, കഞ്ചാവ് വില്പനക്കെതിരെ ശക്തമായ മുന്നിട്ടിറങ്ങിയ സിയാദിന്റെ പ്രവർത്തനങ്ങളിൽ മുജീബിന് അതൃപ്തി ഉണ്ടായിരുന്നു എന്നും പോലീസ് കരുതുന്നു.