കോട്ടയം: സംസ്‌ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസി രംഗത്ത്. ജനങ്ങളെ വിഡ്ഢികളാക്കുന്ന മദ്യനയമാണിതെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ ആരോപിച്ചു. ഘട്ടം ഘട്ടമായ മദ്യവർജനമെന്ന പ്രഖ്യാപനത്തിൽ വെള്ളം ചേർത്തു. 29 ബാറുകൾ ഉണ്ടായിരുന്നിടത്ത് നിന്ന് എണ്ണൂറിലധികം ബാറുകൾ സംസ്‌ഥാനത്ത് തുറന്നു.
ബാറുകളുടെ ദൂരപരിധി കുറച്ചത് പരിതാപകരമാണെന്നും ആർക്കും എവിടെയും സുലഭമായി മദ്യം കിട്ടുമെന്ന സാഹചര്യമാണെന്നും ഫാ. ജോൺ അരീക്കൽ പറഞ്ഞു. വീര്യം കുറഞ്ഞ മദ്യം കൂടുതൽ മദ്യപാനികളെ സൃഷ്‌ടിക്കാനാണ്. മദ്യപിക്കുന്നവരുടെ നേഴ്‌സറി ആരംഭിക്കുകയാണ് സർക്കാർ. ഒരു മദ്യപാനിയെ എങ്കിലും വിമുക്‌തിയിലൂടെ രക്ഷപ്പെടുത്തിയെങ്കിൽ കാണിക്കട്ടെയെന്ന് വെല്ലുവിളിക്കുകയാണെന്നും കെസിബിസി പറഞ്ഞു.
സർക്കാരിന്റെ പുതിയ മദ്യ നയത്തിനെതിരെ പ്രതിപക്ഷം ഒരക്ഷരം പറയാൻ തയ്യാറാകുന്നില്ലെന്നും കെസിബിസി പറഞ്ഞു. യഥേഷ്‌ടം ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കാൻ ഈ സർക്കാരിനല്ലാതെ മറ്റാർക്കും കഴിയില്ലെന്ന് കെസിബിസി തുറന്നടിച്ചു. വിഷയത്തിൽ സർക്കാരിനെ ഇന്നലെ തന്നെ പ്രതിഷേധം അറിയിച്ചുവെന്നും 38 രൂപതകളിലും ശക്‌തമായ പ്രതിഷേധം ഉയരുമെന്നും കെസിബിസി വ്യക്‌തമാക്കി.
Read Also: ഓഹരിവിപണി നേട്ടത്തോടെ തുടങ്ങി; 17,500 കടന്ന് നിഫ്റ്റി