ന്യൂഡെൽഹി: ബസ് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് കെജ്‍രിവാളിന്റെ ഡെൽഹി സർക്കാരിനെതിരെ പുതിയ സിബിഐ അന്വേഷണത്തിന് ലെഫ്. ഗവർണറുടെ ശുപാർശ.
തെളിവുകളൊന്നും പുറത്തിവിട്ടിട്ടില്ലങ്കിലും സംസ്‌ഥാന ഗതാഗത വകുപ്പ് 1000 ലോഫ്‌ളോർ ബസുകൾ വാങ്ങിയതിൽ അഴിമതി നടത്തിയിട്ടുണ്ട് എന്നാണ് ബിജെപിയുടെ ആരോപണം. ഈ ആരോപണത്തിന് മുകളിലാണ് സിബിഐ അന്വേഷണത്തിന് ലെഫ്. ഗവർണർ ശുപാർശ നൽകിയത്.
വിനയ് കുമാർ സക്‌സേന ഡെൽഹിയുടെ പുതിയ ലെഫ്‌റ്റനെന്റ് ഗവർണറായി ചുമതലയേറ്റത് കഴിഞ്ഞ മെയ്‌മാസത്തിലായിരുന്നു. ചുമതലയേറ്റ ഉടനെ മദ്യനയത്തെ ചൊല്ലിയുള്ള ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്ന സമയത്താണ് പുതിയൊരു കേസുകൂടി സിബിഐക്ക് വിട്ടിരിക്കുന്നത്. ഏതെങ്കിലും ചെറിയ തെറ്റുകളിലെങ്കിലും പിടിച്ചുകയറി ആരോപണം സത്യമാണെന്ന് തെളിയിക്കാനുള്ള ബാധ്യതയാണ് സിബിഐക്ക് ഉള്ളതെന്ന് എഎപി വൃത്തങ്ങൾ ചൂണ്ടികാണിക്കുന്നുണ്ട്.
ടെൻഡർ നടപടികളിൽ ഗുരുതരമായ അപാകതകൾ ഉണ്ടായതായി കാണിച്ച് ചീഫ് സെക്രട്ടറിയിൽ നിന്ന് ലെഫ്‌റ്റനന്റ് ഗവർണർക്ക് ഓഗസ്‌റ്റിൽ റിപ്പോർട്ട് ലഭിച്ചു. കേന്ദ്ര വിജിലൻസ് കമ്മിഷന്റെ മാർഗ നിർദേശങ്ങളുടെയും പൊതു സാമ്പത്തിക ചട്ടങ്ങളുടെയും കടുത്ത ലംഘനമാണ് നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഡെൽഹി ട്രാൻസ്‌പോർട് കോർപ്പറേഷന്റെ (ഡിടിസി) കമ്മീഷണറുടെ റിപ്പോർട്ടിലും ഇതേ പൊരുത്തക്കേടുകൾ പരാമർശിച്ചിട്ടുണ്ട്.
എന്നാൽ, ലെഫ്‌റ്റനന്റ് ഗവർണർക്കെതിരെയുള്ള 1400 കോടിയുടെ അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം അന്വേഷണങ്ങൾ നടത്തുന്നതെന്നും ഡെൽഹി സർക്കാർ പ്രതികരിച്ചു. സർക്കാർ അന്വേഷണത്തിന് സമ്മതിച്ചിട്ടുണ്ടെന്നും ആരോപണങ്ങൾ ഉയർന്നതിന് ശേഷം ഒരു വാങ്ങലും നടത്തിയിട്ടില്ലെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. അന്വേഷണം വേണമെന്ന് അഭിമാനത്തോടെയാണ് അരവിന്ദ് കെജ്‍രിവാൾ പറയുന്നത്. ഞങ്ങൾ ഭീഷണികളെ ഭയപ്പെടുന്നില്ലെന്നും ഭരദ്വാജ് പറഞ്ഞു.
Related Read: 1,400 കോടിയുടെ അഴിമതി നടത്തിയ ലഫ്. ഗവര്‍ണര്‍ രാജിവെയ്‌ക്കണം; ആംആദ്‌മി