കോട്ടയം: ജോസ് കെ മാണി വീണ്ടും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍. ഐക്യ കണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്. പാര്‍ലിമെന്ററി കമ്മിറ്റി ചെയര്‍മാനായി റോഷി അഗസ്‌റ്റിനെയും തിരഞ്ഞെടുത്തു. ഡോ. എന്‍ ജയരാജ്, ടി കെ സജീവ്, തോമസ് ചാഴിക്കാടന്‍ എന്നിവരാണ് വൈസ് ചെയര്‍മാന്മാര്‍. എൻഎം രാജുവിനെ ട്രഷററായും തിരഞ്ഞെടുത്തു.
ഏഴ് പേരാണ് രാഷ്‌ട്രീയകാര്യ സമിതിയിൽ ഉള്ളത്. 15 ജനറൽ സെക്രട്ടറിമാർ, 23 ഉന്നതാധികാര സമിതി അംഗങ്ങളും, 91 സ്‌റ്റീയറിംങ് കമ്മിറ്റി അംഗങ്ങൾ, 131 സെക്രട്ടറിയേറ്റ് അംഗങ്ങൾ, 536 സംസ്‌ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരെയും യോഗത്തിൽ തിരഞ്ഞെടുത്തു. മന്ത്രി റോഷി അഗസ്‌റ്റിനെ പാർലമെൻ്ററി പാർട്ടി ലീഡറായും യോഗം അംഗീകരിച്ചു.
2013 മുതൽ വൈസ് ചെയർമാനായ ജോസ് കെ മാണി 2020ലാണ് ആദ്യമായി പാർട്ടി ചെയർമാനാകുന്നത്. 2021 നവംബർ 28 മുതൽ രാജ്യസഭാംഗവുമായി തുടരുന്ന ജോസ് കെ മാണിയും കേരള കോൺഗ്രസ് എമ്മും ഇപ്പോൾ ഇടതു മുന്നണിയുടെ ഭാഗമാണ്. 40 വർഷത്തോളം യുഡിഎഫ് ഘടകകക്ഷി ആയിരുന്നു കേരള കോൺഗ്രസ് എം. യുഡിഎഫിൽ ഘടകകക്ഷി ആയിരുന്നപ്പോൾ 2009 മുതൽ 2018 വരെ ലോക്‌സഭയിലും 2018 മുതൽ 2021 വരെ രാജ്യസഭയിലും ഇദ്ദേഹം അംഗമായിരുന്നു.
കേരള കോൺഗ്രസിന്റെ യുവജന വിഭാഗമായ കേരള യൂത്ത്ഫ്രണ്ട് (എം) ലൂടെയാണ് 1999ൽ ഇദ്ദേഹം രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. 2009ലും 2014ലും ലോക്‌സഭാതിരഞ്ഞെടുപ്പുകളിൽ കോട്ടയം സീറ്റിൽ നിന്ന് പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് ഇടതുമുന്നണിയിൽ ചേർന്നതിനെ തുടർന്ന് 2021 ജനുവരി 09ന് രാജ്യസഭ അംഗത്വം രാജിവച്ചെങ്കിലും 2021 നവംബറിൽ ജോസ് കെ മാണിയെ ഇടതുമുന്നണിയുടെ രാജ്യസഭാംഗമായി തിരഞ്ഞെടുത്തു.
Most Read: മൽസരം ആശയപരമല്ല; വ്യത്യസ്‌ത സമീപനങ്ങളെ അടിസ്‌ഥാനമാക്കിയാണ് -ശശി തരൂർ