ചെന്നൈ: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ പ്രചരണത്തിനെത്തിയ തരൂർ അധികാര വികേന്ദ്രീകരണം നടത്തുമെന്നും ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ശക്‌തിപ്പെടുത്തുമെന്നും വ്യക്‌തമാക്കി.
തമിഴ്‌നാട് സംസ്‌ഥാന കോണ്‍ഗ്രസ് ആസ്‌ഥാനമായ സത്യമൂര്‍ത്തി ഭവനില്‍ മാദ്ധ്യമ പ്രവര്‍ത്തകരുമായി നടത്തിയ സംവാദത്തിലാണ് തരൂരിന്റെ പ്രഖ്യാപനം. സംസ്‌ഥാന മേധാവികളുടെ കാലാവധി പരിമിതപ്പെടുത്തുമെന്നും ഇവിടെ പുറത്തിറക്കിയ പ്രകടന പത്രികയിൽ പറയുന്നുണ്ട്.
പാര്‍ട്ടിയിലെ മുതിര്‍ന്ന പ്രവര്‍ത്തകനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് തനിക്ക് ബഹുമാനവുമുണ്ട്. രണ്ട് പേരും ഒരേ പാര്‍ട്ടിയില്‍ നിന്നുള്ളവരായതിനാല്‍ ആശയപരമായല്ല, ബിജെപിയെ നേരിടാനുള്ള വ്യത്യസ്‌ത സമീപനങ്ങളെ അടിസ്‌ഥാനമാക്കിയാണ് മൽസരം. ഈ മൽസരം സൗഹൃദപരമാണെന്നും തരൂര്‍ പറഞ്ഞു.
2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ പറ്റാവുന്ന തരത്തിൽ കോണ്‍ഗ്രസിനെ ശക്‌തിപ്പെടുത്തുമെന്നും തരൂർ പറഞ്ഞു. ‘പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക, അതിന് ഊര്‍ജം പകരുക, തൊഴിലാളികളെ ശാക്‌തീകരിക്കുക, അധികാര വികേന്ദ്രീകരണം, നടത്തി ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക എന്നിവയാണ് എന്റെ സന്ദേശം. ഇതിലൂടെ 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും നേരിടാന്‍ കോണ്‍ഗ്രസിനെ രാഷ്‌ട്രീയമായി യോഗ്യമാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു‘ – തരൂർ പ്രകടന പത്രികയിലൂടെ വ്യക്‌തമാക്കി.
നമ്മുടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതി പരിഷ്‌കരിക്കേണ്ടതുണ്ട്. യുവാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയും അവര്‍ക്ക് യഥാർഥ അധികാരം നല്‍കുകയും വേണം. അതേസമയം, കഠിനാധ്വാനികളും ദീര്‍ഘകാലമായി സേവനമനുഷ്‌ടിക്കുന്ന പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ബഹുമാനം നല്‍കണമെന്നും തിരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്യവെ തരൂർ പറഞ്ഞു.
കോൺഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് പോലുള്ള സ്‌ഥാപനങ്ങൾ പുനരുജ്ജീവിപ്പിക്കും. താഴേത്തട്ടുമുതൽ അധികാര വികേന്ദ്രീകരണം നടത്തും. ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ശക്‌തിപ്പെടുത്തും. സംസ്‌ഥാന ഭാരവാഹികള്‍ എന്ന നിലയില്‍ ജനറല്‍ സെക്രട്ടറിമാരെ രാഷ്‌ട്ര നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. സംസ്‌ഥാന മേധാവികളെ വിശ്വാസത്തിലെടുക്കും. സംസ്‌ഥാന തലത്തിൽ തീരുമാനങ്ങൾ എടുക്കുന്നതില്‍ അവര്‍ക്ക് സ്വാതന്ത്ര്യം നൽകും എന്നിവയാണ് തരൂർ പുറത്തിറക്കിയ പ്രകടന പത്രികയില്‍ പറയുന്ന പ്രധാന കാര്യങ്ങൾ.
Most Read: 66 കുട്ടികളുടെ മരണം; ഇന്ത്യൻ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പ്