തിരുവനന്തപുരം: അയൽ സംസ്‌ഥാനങ്ങളിലും ലക്ഷദ്വീപിലും ഉൾപ്പടെ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കേരളത്തിലും അതിനുള്ള ആലോചന തുടങ്ങി വിദ്യാഭ്യാസ വകുപ്പ്. എന്നാൽ മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കോവിഡ് സ്‌ഥിതി രൂക്ഷമായതിനാൽ ഇക്കാര്യത്തിൽ തിരക്കിട്ട് തീരുമാനം ഉണ്ടാകില്ല.
സംസ്‌ഥാനത്ത് നിലവിൽ അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് ആദ്യ ഡോസ് വാക്‌സിൻ ഈ മാസം 31ആം തീയതിക്ക് മുൻപായി എടുത്ത ശേഷം സെപ്റ്റംബറിൽ ക്‌ളാസുകൾ തുടങ്ങാനുള്ള ആലോചനകൾ നടക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ പ്ളസ് 2 വിദ്യാർഥികൾക്ക് സെപ്റ്റംബറിൽ ഒന്നാം വർഷ പരീക്ഷ നടക്കുകയാണ്. കൂടാതെ ഒന്നാം വർഷ പ്രവേശന നടപടികൾ തുടങ്ങിയിട്ടുമില്ല. ഈ സാഹചര്യത്തിൽ സെപ്റ്റംബറിൽ സ്‌കൂളുകൾ തുറന്നാലും 9, 10 ക്‌ളാസുകളിലെ അധ്യയനം മാത്രമേ നടക്കുകയുള്ളൂ.
ലക്ഷദ്വീപിൽ ഇന്ന് മുതലും, കർണാടകയിൽ 23 മുതലും, തമിഴ്‌നാട്ടിൽ സെപ്റ്റംബർ 1 മുതലുമാണ് സ്‌കൂൾ തുറക്കുന്നത്. 9 മുതൽ 12 വരെയുള്ള ക്‌ളാസുകളാണ് ആദ്യഘട്ടത്തിൽ തുറക്കുന്നത്. ഇവിടങ്ങളിൽ സ്‌കൂളുകൾ തുറന്നതിന് പിന്നാലെയുള്ള സാഹചര്യം വിശദമായി പഠിച്ച ശേഷമായിരിക്കും കേരളത്തിൽ സ്‌കൂളുകൾ തുറക്കുന്നതിനെ പറ്റി അന്തിമ തീരുമാനം എടുക്കുക. കൂടാതെ സംസ്‌ഥാനത്ത് ഓണം കഴിയുന്നതോടെ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതിനാൽ ഈ സാഹചര്യം കൂടി വിലയിരുത്തിയ ശേഷമാകും തീരുമാനം ഉണ്ടാകുക.
Read also: മനുഷ്യാവകാശ ലംഘനങ്ങൾ കൂടുതലും പോലീസ് സ്‌റ്റേഷനുകളിൽ; ജസ്‍റ്റിസ് എന്‍വി രമണ