തിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ നിലവിലെ നിയമ വ്യവസ്‌ഥകള്‍ മതിയാവത്തതിനാല്‍ കൊണ്ടുവന്ന കേരള പോലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍. നിയമഭേദഗതി വിവാദമായതിനെ തുടര്‍ന്ന് ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുതയാണ് ഗവര്‍ണര്‍ പരിശോധിക്കുന്നത്. ഇത് സംബന്ധിച്ച് വിദഗ്ധരുമായി അദ്ദേഹം ആശയവിനിമയം നടത്തിയതായാണ് വിവരം. കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് ഓര്‍ഡിനന്‍സ് തിരിച്ചയക്കാനും സാധ്യതയുണ്ട്.
പോലീസിന് അമിതാധികാരം നല്‍കുന്നതിനൊപ്പം മാദ്ധ്യമ സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നതാണ് പുതിയ നിയമ ഭേദഗതി എന്നായിരുന്നു ഓര്‍ഡിനന്‍സിനെതിരെ ഉയര്‍ന്നിരുന്ന ആക്ഷേപം. ഇതാണ് ഒപ്പിടാതെ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നിര്‍ബന്ധിതനാക്കിയത്. പോലീസ് നിയമത്തിലെ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് ഗവര്‍ണര്‍ക്ക് പരാതികള്‍ ലഭിച്ചിരുന്നു.
നിലവിലെ പോലീസ് നിയമത്തില്‍ 118-എ വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രിസഭാ ശുപാര്‍ശ. വ്യക്‌തിയെ ഭീഷണിപ്പെടുത്താനോ, അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്നതാണ് വകുപ്പ്. അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപവരെ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ വിധിക്കാനുള്ള വ്യവസ്‌ഥയാണ് വകുപ്പിലുള്ളത്. സാമൂഹിക മാദ്ധ്യമങ്ങളെ ഉദ്ദേശിച്ചു മാത്രമാണ് വകുപ്പ് എന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും എല്ലാ മാദ്ധ്യമങ്ങളെയും ഉദ്ദേശിച്ചാണിതെന്നും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നുമാണ് ആക്ഷേപം.