തിരുവനന്തപുരം: കോവിഡ് വാക്‌സിൻ സൗജന്യമായും സമയബന്ധിതമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം കേരള നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. ചട്ടം 118 അനുസരിച്ച് ആരോഗ്യമന്ത്രി വീണ ജോർജാണ് കേന്ദ്ര സർക്കാർ നയത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. വാക്‌സിൻ വാങ്ങാൻ സംസ്‌ഥാനങ്ങളോട് കമ്പോളത്തിൽ മൽസരിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടത് പ്രതിഷേധാർഹമാണെന്ന് പ്രമേയം പറയുന്നു.
പൊതുമേഖലാ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിർബന്ധിത ലൈസൻസ് വ്യവസ്‌ഥ ഉപയോഗപെടുത്തി വാക്‌സിൻ നിർമിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന അടിയന്തര ആവശ്യത്തിന് അനുമതി നൽകിയ കമ്പനികൾക്കും യൂറോപ്യൻ മെഡിസിൻസ് ഏജൻസി, യുകെ എംഎച്ച്ആർഎ, ജപ്പാൻ പിഎംഡിഎ, യുഎസ്എഫ്‌ഡിഎ എന്നിവയുടെ അനുമതിയുള്ള വാക്‌സിൻ കമ്പനികൾക്കും ഇളവ് നൽകാമെന്നും പ്രമേയത്തിൽ പറഞ്ഞു.
പ്രമേയത്തെ അനുകൂലിച്ച പ്രതിപക്ഷം ചെറിയ ഭേദഗതികൾ ആവശ്യപ്പെട്ടു. ഇത് കൂടി അംഗീകരിച്ചാണ് പ്രമേയം ഐകകണ്‌ഠ്യേന പാസാക്കിയത്.
അതേസമയം, വാക്‌സിൻ പ്രതിസന്ധി പരിഹരിക്കുന്നതിനായി പിന്തുണ തേടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പതിനൊന്നോളം സംസ്‌ഥാനങ്ങളുടെ മുഖ്യമന്ത്രിമാർക്ക് കത്തയച്ചിരുന്നു. ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്‌ഥാനങ്ങൾക്കാണ് മുഖ്യമന്ത്രി കത്തയച്ചത്.
തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, ഛത്തീസ്‌ഗഡ്, ഒഡീഷ, പശ്‌ചിമ ബംഗാള്‍, ജാർഖണ്ഡ്, ഡെല്‍ഹി, പഞ്ചാബ്, രാജസ്‌ഥാന്‍, മഹാരാഷ്‌ട്ര എന്നീ 11 സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചത്.
സംസ്‌ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിന്‍ പൂര്‍ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം മുന്നോട്ടുവയ്‌ക്കണം എന്നാണ് കത്തിലൂടെ മുഖ്യമന്ത്രി അഭ്യർഥിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിയമസഭയിൽ പ്രമേയം പാസാക്കിയിരിക്കുന്നത്.
Entertainment News: മീനാക്ഷിയുടെ ‘അമീറാ’; ചിത്രത്തിലെ രണ്ടാമത്തെ പാട്ട് റിലീസായി