മലപ്പുറം: സംഘടനാ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും നാട്ടിലെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനായി ആസൂത്രണം ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നേരവകാശികൾക്ക് വേഗത്തിലെത്തിക്കാനും ഓരോ ഘടകത്തിലേയും മെന്റർമാർ അതീവ ജാഗ്രത കാണിക്കണമെന്ന് സിപി സൈദലവി മാസ്‌റ്റർ ചെങ്ങര ശിൽപശാല ഉൽഘാടനം ചെയ്‌തുകൊണ്ട് പറഞ്ഞു.
‘കൃത്യമായ ഇടപെടലിലൂടെ ഓരോ ഘടകവും പ്രവർത്തന പദ്ധതികൾ നൂറ് ശതമാനമാകുന്നതിന് വേണ്ടി പ്രവർത്തിക്കണം. ലഭ്യമായ മനുഷ്യവിഭവ ശേഷിയെ ക്രിയാത്‌മകമായി ഉപയോഗപ്പെടുത്താൻ ആവശ്യമായ തന്ത്രങ്ങളും നയചാതുര്യവും മെന്റർമാരുടെ മുഖമുദ്രയാവണം. മേൽനോട്ടമല്ല, സംരക്ഷണമാണ് ലക്ഷ്യ പൂർത്തികരണത്തിന് നിദാനമാകേണ്ടത് എന്ന ഓർമയും ഓരോരുത്തർക്കും ഉണ്ടാകണം‘ –സംഘടനയുടെ സംസ്‌ഥാന സെക്രട്ടറികൂടിയായ സിപി സൈദലവി മാസ്‌റ്റർ ഓർമപ്പെടുത്തി.
മലപ്പുറം വാദിസലാമിൽ നടന്ന ശിൽപശാലയിൽ ജില്ലയിലെ 21 സോണിൽ നിന്നുള്ള മെന്റർമാർ പങ്കെടുത്തു. സികെയു മൗലവി മോങ്ങമാണ് അധ്യക്ഷത വഹിച്ചത്. സയ്യിദ് കെകെഎസ് തങ്ങള്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, പിഎസ്‌കെ ദാരിമി, അലവികുട്ടി ഫൈസി എടക്കര, മുഹമ്മദ് ഹാജി മൂന്നിയൂർ എന്നിവരും സംബന്ധിച്ചു. പികെഎം ബഷീര്‍ സ്വാഗതവും അലിയാര്‍ വേങ്ങര നന്ദിയും പറഞ്ഞു.
Most Read: ഒരു ആയങ്കിയും ശിക്ഷിക്കപ്പെടില്ല, പ്രതികൾക്ക് രാഷ്‌ട്രീയ കവചം; കുഞ്ഞാലിക്കുട്ടി