തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഭരണ പരിഷ്‌ക്കാര- പൊതുപരാതി വകുപ്പ് സമര്‍പ്പിച്ച നാഷണല്‍ ഇ-ഗവേര്‍ണന്‍സ് സര്‍വീസ് ഡെലിവറി അസെസ്‌മെന്റ് പ്രകാരം കേരളം ഇന്ത്യയില്‍ ഒന്നാം സ്‌ഥാനത്ത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച വിവരം ഫേസ്ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചത്.
ധനകാര്യം, തൊഴില്‍, വിദ്യാഭ്യാസം, തദ്ദേശ ഭരണം, സാമൂഹ്യ ക്ഷേമം, പരിസ്‌ഥിതി, ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ ഇ- ഗവേര്‍ണന്‍സ് വഴിയുള്ള പൊതുസേവന നിര്‍വഹണത്തിലെ മികവ് അടിസ്‌ഥാനമാക്കിയാണ് ഇ-ഗവേര്‍ണന്‍സ് സര്‍വീസ് ഡെലിവറി അസെസ്‌മെന്റ് റിപ്പോര്‍ട് തയ്യാറാക്കിയത്.
വിവര സാങ്കേതികവിദ്യാ സങ്കേതങ്ങളുപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങളുടെ കൂടുതല്‍ മെച്ചപ്പെട്ട നിര്‍വഹണം സാധ്യമാക്കാന്‍ കഴിഞ്ഞതു മൂലമാണ് സംസ്‌ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ലിസ്‍റ്റില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടാന്‍ കേരളത്തിന് കഴിഞ്ഞതെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്‌റ്റിൽ വ്യക്‌തമാക്കി.
സുതാര്യവും എളുപ്പവും മെച്ചപ്പെട്ടതുമായ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ ഉറച്ച നിലപാടിനുള്ള അംഗീകാരം കൂടിയാണിതെന്നും അദ്ദേഹം കുറിച്ചു.
നേരത്തെ നാഷണല്‍ ഇ- ഗവേര്‍ണന്‍സ് സര്‍വീസ് ഡെലിവറി അസെസ്‌മെന്റ് നടത്തിയ സര്‍വേയിലും സംസ്‌ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക വെബ് സൈറ്റായ https://kerala.gov.in/ ദേശീയ തലത്തില്‍ ഒന്നാമതെത്തിയിരുന്നു. മുംബൈയില്‍ നടന്ന ദേശീയ ഇ-ഗവേര്‍ണന്‍സ് സമ്മേളനത്തില്‍ 83 ശതമാനം സ്‌കോര്‍ നേടിയാണ് കേരളാ പോര്‍ട്ടല്‍ ഒന്നാമതെത്തിയിരുന്നത്. കേരള സംസ്‌ഥാന ഐടി മിഷനാണ് പോര്‍ട്ടലിന്റെ ഉത്തരവാദിത്തം. വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ജനങ്ങള്‍ക്കെത്തിക്കുന്ന സര്‍വീസ് ഡെലിവറി ഗേറ്റ്‌വേ കേരളാ പോര്‍ട്ടലിനുണ്ട്. ഗോവ, ഹരിയാന, പശ്‌ചിമ ബംഗാള്‍ എന്നീ സംസ്‌ഥാനങ്ങളുടെ വെബ് സൈറ്റുകളാണ് കേരളത്തിന് തൊട്ടു പിന്നിലെത്തിയത്. വെബ് സൈറ്റ് ഉപയോഗിക്കുന്നതിലെ ആയാസരഹിതത, വെബ് സൈറ്റിന്റെ സ്വീകാര്യത, വിവര സുരക്ഷിതത്വം തുടങ്ങിയവാണ് സര്‍വേയില്‍ മികവിന് മാനദണ്ഡമാക്കിയത്.
Most Read: ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്രം