സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് ‘ഹോം’ സിനിമയെ പരിഗണിക്കാത്തതിൽ ജൂറിക്കെതിരെ നടൻ ഇന്ദ്രൻസ്. ഹോം ജൂറി കണ്ടിട്ടുണ്ടാകില്ലെന്ന് ഇന്ദ്രന്‍സ് പറയുന്നു. വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്‌താൽ മുഴുവന്‍ കുടുംബത്തെയും ശിക്ഷിക്കുമോ എന്നും ഇന്ദ്രന്‍സ് ചോദിച്ചു.
‘വ്യക്‌തിപരമായി പുരസ്‌കാരം ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ സിനിമയെ പൂര്‍ണമായി തഴഞ്ഞത് എന്തിനെന്നറിയില്ല. ഹോം സിനിമ ജൂറി കണ്ടിട്ടുണ്ടാകില്ല. കണ്ടവരെല്ലാം മികച്ച അഭിപ്രായം പറഞ്ഞിരുന്നു. സിനിമയെ ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്‌താൽ മുഴുവന്‍ കുടുംബത്തെയും ശിക്ഷിക്കുമോ? കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോ? ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച ഹൃദയം നല്ല സിനിമയാണ്. അതിനൊപ്പം ഹോമിനെയും ചേര്‍ത്തുവെക്കാമായിരുന്നില്ലേ’; ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിലെ പ്രകടത്തിന് ഇന്ദ്രന്‍സിനെ പരിഗണിക്കാതിരുന്നതിൽ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ശക്‌തമാണ്. ടി രമ്യാ നമ്പീശന്‍, കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, ടി സിദ്ദിഖ് തുടങ്ങി ഒട്ടനവധിപേര്‍ ഇന്ദ്രന്‍സാണ് പുരസ്‌കാരത്തിന് അര്‍ഹനെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ‘ഹൃദയം കവര്‍ന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകര്‍ച്ച മറ്റ് അഭിനേതാക്കളില്‍ കാണാന്‍ കഴിഞ്ഞ ജൂറിക്ക് പ്രത്യേക അഭിനന്ദനങ്ങൾ’ എന്ന് ടി സിദ്ദിഖ് കുറിച്ചു.
ഇന്ദ്രന്‍സിന്റെ ചിത്രം പങ്കുവച്ച്, ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍ എന്നാണ് രമ്യ കുറിച്ചത്. അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ച ഷാഫി പറമ്പില്‍ ഇന്ദ്രന്‍സിന്റെ ചിത്രമാണ് പോസ്‌റ്റ് ചെയ്‌തത്. ‘ജനഹൃദയങ്ങളില്‍’ മികച്ച നടന്‍ എന്നും ഇന്ദ്രന്‍സ് ആണ് തുടങ്ങി നിരവധി പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ എത്തിയത്. മികച്ച നടിയായി മഞ്‌ജു പിള്ളയെ പരിഗണിക്കാത്തതിലും ജൂറിയെ കുറ്റപ്പെടുത്തുന്നുണ്ട്. ലൈംഗിക പീഡന കേസിലെ പ്രതിയായ നിര്‍മാതാവും നടനുമായ വിജയ് ബാബു നിര്‍മിച്ച ചിത്രമാണ് ഹോം. അതുകൊണ്ടാണ് സിനിമയെ തഴഞ്ഞതെന്നും അഭ്യൂഹമുണ്ട്.
Most Read: വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവ് കസ്‌റ്റഡിയിൽ