തിരുവനന്തപുരം: സ്വന്തം നിലയ്‌ക്ക് വാക്‌സിൻ വാങ്ങാൻ കേരളത്തിന്റെ തീരുമാനം. ഈ ആഴ്‌ച തന്നെ നടപടി തുടങ്ങും. സംസ്‌ഥാനത്ത് നിലവിൽ ആകെ 330,693 ഡോസ് വാക്‌സിനാണ് സ്‌റ്റോക്കുള്ളത്. ഇതിനിടെ 18 വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്കുള്ള വാക്‌സിൻ വിതരണം സ്വകാര്യ മേഖല വഴി കൂടിയാക്കാനുള്ള കേന്ദ്ര തീരുമാനത്തിൽ എന്ത് നയം കൈക്കൊള്ളണമെന്ന ആശയക്കുഴപ്പം സംസ്‌ഥാന സർക്കാരിനുണ്ടായി.
ഓണ്‍ലൈൻ രജിസ്‌റ്റര്‍ ചെയ്‌ത 194,427 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വാക്‌സിൻ നല്‍കിയത്. ഇനിയുള്ളത് 3.3 ലക്ഷം ഡോസ് വാക്‌സിനാണ്. ഒരു ദിവസം ഒരു ലക്ഷം പേര്‍ക്ക് വീതം നല്‍കിയാൽ മൂന്ന് ദിവസം കൊണ്ട് സ്‌റ്റോക്ക് തീരും. അതായത് വ്യാഴാഴ്‌ച മുതല്‍ എങ്ങനെ വാക്‌സിനേഷൻ നടത്തുമെന്ന് തീരുമാനം ആയിട്ടില്ല.
ഓരോ ജില്ലയിലും വാക്‌സിനേഷൻ ക്യാംപുകളുടെ എണ്ണം പരമാവധി കുറച്ചിട്ടുണ്ട്. അടുത്ത ശനിയാഴ്‌ച വരെയുള്ള രജിസ്ട്രേഷൻ പൂർത്തിയായിട്ടുണ്ട്. ഇനി വാക്‌സിൻ എത്തുന്ന മുറയ്‌ക്ക് മാത്രമേ പുതിയ രജിസ്ട്രേഷൻ തുടങ്ങാൻ കഴിയൂവെന്ന സ്‌ഥിതിയാണ്. ഈ ഘട്ടത്തിലാണ് സ്വന്തം നിലയില്‍ വാക്‌സിൻ എത്തിക്കാനുള്ള സംസ്‌ഥാനത്തിന്റെ ആലോചന.
18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷനായി ഈ വരുന്ന ബുധനാഴ്‌ച മുതൽ രജിസ്ട്രേഷൻ തുടങ്ങും. മെയ് ഒന്ന് മുതല്‍ കുത്തിവെപ്പ് തുടങ്ങണം. എന്നാല്‍ വാക്‌സിൻ സ്വകാര്യ മേഖല വഴിയാകുമെന്ന കേന്ദ്ര പ്രഖ്യാപനം സംസ്‌ഥാനത്തെ കുഴപ്പിച്ചു. കേന്ദ്രം പിന്നീട് തിരുത്തി.
ഈ പ്രായത്തിലുള്ളവർക്ക് വേണ്ട വാക്‌സിൻ സർക്കാർ ആശുപത്രികൾ വഴി സംസ്‌ഥാനങ്ങൾക്ക് വാങ്ങി വിതരണം ചെയ്യാമെന്ന നിലപാടിലാണ് ഇപ്പോൾ കേന്ദ്രസർക്കാർ. ഇന്നത്തെ സർവകക്ഷി യോഗത്തിൽ വാക്‌സിൻ വിഷയം ചർച്ചയാവും.
Read Also: ആംബുലൻസ് കിട്ടാതെ വൃദ്ധൻ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു