തിരുവനന്തപുരം: കേരളം കടുത്ത വരൾച്ചയിലേക്കെന്ന് സൂചന. സംസ്‌ഥാനത്ത് ഈ വർഷം ഇതുവരെ ലഭിക്കേണ്ട വേനൽ മഴയിൽ 33 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് കണക്ക്. 2016ന് ശേഷം ആദ്യമായാണ് വേനൽ മഴയിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിൽ വേനൽ മഴ ലഭിച്ചില്ലെങ്കിൽ കേരളം വരൾച്ചയിലേക്ക് നീങ്ങുമെന്നാണ് സൂചന.
ഇതിനൊപ്പം താപനില കൂടുന്നത് കാർഷിക വിളകളെയും ബാധിക്കുന്നുണ്ട്. ഈ വർഷം മാർച്ച് 20 വരെയുള്ള കണക്ക് പ്രകാരം തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും വേനൽ മഴയിൽ വലിയ കുറവുണ്ടായി. മലപ്പുറത്ത് ഇക്കാലയളവിൽ ഒട്ടും മഴ ലഭിച്ചിട്ടില്ല. കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിലും സമാനമായ അവസ്‌ഥയാണ്.
കാസർഗോഡ് 63 ശതമാനവും കോഴിക്കോട് 45 ശതമാനവും കുറവാണ് വേനൽ മഴയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്തരീക്ഷ താപനില ഉയരുന്നതിനൊപ്പം മണ്ണിന്റെ ഉപരിതല താപനിലയും ഉയരുകയാണ്. ഇത് നെല്ല്, തെങ്ങു, കാപ്പി തുടങ്ങിയ കാർഷിക വിളകളെയും സാരമായി ബാധിക്കും.
ഇതിനോടകം തന്നെ പലയിടങ്ങളിലും കുടിവെള്ള ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അതേസമയം, വരും ദിവസങ്ങളിൽ സംസ്‌ഥാനത്ത് വേനൽ മഴ ലഭിക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാൽ ഇനി ലഭിക്കുന്ന വേനൽമഴ കരുതലോടെ സംരക്ഷിക്കണമെന്നാണ് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നത്.
Most Read: സിൽവർ ലൈൻ വിഷയത്തിൽ കോൺഗ്രസിന് ഏക അഭിപ്രായം; കൊടിക്കുന്നിൽ സുരേഷ് എംപി