തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ള വിഷയത്തിൽ കോൺഗ്രസിന് ഏക അഭിപ്രായമാണെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി. കെപിസിസി നിലപാട് തന്നെയാണ് ദേശീയ നേതൃത്വത്തിനും ഉള്ളത്. കേരളത്തിലെ കെ റെയിൽ വിരുദ്ധ പ്രക്ഷോഭം ദേശീയ നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രത്യാഘാതങ്ങൾ നേതൃത്വവുമായി വീണ്ടും ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കെ റെയിൽ വിഷയത്തിൽ കോൺഗ്രസിനെതിരെ നേരത്തെ മുൻ മന്ത്രി എംഎം മണി രംഗത്തെത്തിയിരുന്നു. കെ-റെയിലിന്റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്റെ കുറ്റി ഉടൻ തന്നെ ജനങ്ങൾ പിഴുതെറിയുമെന്നാണ് എംഎം മണി പറഞ്ഞത്. 2025ലും കാളവണ്ടി യുഗത്തിൽ ജീവിക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ തയ്യാറാക്കിയ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും എംഎം മണി പറഞ്ഞു.
അതേസമയം, സിൽവർ ലൈൻ പദ്ധതിയെ ചൊല്ലി നേതാക്കളുടെ വാക്‌പോര് തുടരുകയാണ്. സിൽവർ ലൈൻ സർവേ കല്ല് സ്‌ഥാപിക്കുന്നത് കേന്ദ്രം തടയണമെന്നാണ് ഇന്നലെ കെ മുരളീരൻ എംപി ആവശ്യപ്പെട്ടത്. കേരളത്തിൽ നടക്കുന്ന പോലീസ് അതിക്രമം അംഗീകരിക്കാനാകില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. കല്ല് പിഴുതെറിഞ്ഞതിന്റെ പേരിൽ പാവങ്ങളെ ജയിലിലേക്ക് അയക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം.
ജയിലിൽ പോകേണ്ടി വന്നാൽ യുഡിഎഫ് നേതാക്കൾ പോകുമെന്നും ഭീഷണിക്ക് മുമ്പിൽ വഴങ്ങില്ലെന്നും വിഡി സതീശൻ പറഞ്ഞു. സർവേ കല്ലുകൾ പിഴുതെറിഞ്ഞാൽ പദ്ധതി തടയാനാകില്ലെന്ന് കോടിയേരി ബാലകൃഷ്‌ണനും നിലപാട് വ്യക്‌തമാക്കി. സമരം നടത്തി കോൺഗ്രസ് സമയം കളയരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പലയിടത്തും സമരം ചെയ്യുന്നത് ഭൂമി നഷ്‌ടപ്പെടുന്നവരല്ലെന്നും മാടപ്പള്ളിയിലെ സമരം ആസൂത്രമാണെന്നും കോടിയേരി തുറന്നടിച്ചു.
Most Read: സംസ്‌ഥാനത്തെ 5 ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ശക്‌തമായ മഴക്ക് സാധ്യത